ബംഗളൂരു: ചാംരാജ്നഗർ ജില്ലയിൽ ഗുണ്ട്ലുപേട്ട് താലൂക്കിലെ വീരനാപുര ഗ്രാമത്തിൽ സമാധാന യോഗത്തിനിടെ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിനും വധഭീഷണി മുഴക്കിയതിനും ജാതി അധിക്ഷേപം നടത്തിയതിനും 17 പേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. പ്രദേശത്തെ വീരഭദ്രേശ്വര, സിദ്ധപ്പാജി, മാരാമ ക്ഷേത്രങ്ങളിൽ ദലിതർക്ക് പ്രവേശം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്തതിന് വീരനപുര നിവാസിയായ ശിവകുമാർ നൽകിയ പരാതിയെ തുടർന്നാണ് യോഗം വിളിച്ചത്.
ക്ഷേത്ര സ്വത്ത് ഒരു സമുദായത്തിൽപ്പെട്ടവർ മാത്രം നിയന്ത്രിക്കുകയാണെന്നും ഇതിൽ ക്രമക്കേടുണ്ടെന്നും ശിവകുമാർ ആരോപിച്ചിരുന്നു. ഇതേതുടർന്ന് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തുവെന്ന് ശിവകുമാറിന്റെ പരാതിയിൽ പറഞ്ഞു.
ജാതി അധിക്ഷേപം, ക്രിമിനൽ ഭീഷണി എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ചർച്ച നടക്കുന്നതിനിടെ നിരവധി ഗ്രാമവാസികൾ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. പരാതി വ്യാജമാണെന്നും നീതി ലഭിച്ചില്ലെങ്കിൽ ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസ് ഉപരോധിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥർ ഗ്രാമവാസികളുമായി ചർച്ച ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.