പരശുരാമൻ പ്രതിമയെ ചൊല്ലി വിവാദം: വി.സുനിൽ കുമാർ രാജിവെക്കണമെന്ന് പ്രമോദ് മുത്തലിഖ്

മംഗളൂരു: ഉഡുപ്പി കാർക്കള ഉമിക്കൽ മല തീം പാർക്കിലെ പരശുരാമൻ പ്രതിമയെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. ഹിന്ദൂക്കളുടെ ആരാധ്യനായ പരശുരാമനെ നിന്ദിച്ച മുൻ മന്ത്രി വി.സുനിൽ കുമാർ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ശ്രീരാമ സേന സ്ഥാപക നേതാവ് പ്രമോദ് മുത്തലിഖ് ചൊവ്വാഴ്ച വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വെങ്കലത്തിൽ പ്രതിമ തീർക്കാൻ വർഷങ്ങളുടെ സമയം വേണമെന്നായിരുന്നു എഞ്ചിനിയർമാർ പറഞ്ഞത്.എന്നാൽ എല്ലാം വെറും 41ദിവസത്തിൽ പൂർത്തിയാക്കി. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പരശുരാമൻ തീം പാർക്ക് സ്ഥാപിച്ചെന്ന് വരുത്തി ഹിന്ദു വോട്ടുകൾ നേടുകയാണ് ചെയ്തത്. പ്രതിമയുടെ തകർച്ചക്ക് സുനിൽ കുമാറും ക്രമക്കേടിന് കൂട്ടുനിന്ന എഞ്ചിനിയർമാരും മറുപടി പറയണം.വിശ്വാസികളെ വഞ്ചിച്ച് നേടിയ എംഎൽഎ പദവിയിൽ തുടരാൻ സുനിൽ കുമാറിന് ധാർമിക അവകാശം ഇല്ലെന്ന് മുത്തലിഖ് അഭിപ്രായപ്പെട്ടു.

വെങ്കലം എന്ന വ്യാജേന സ്ഥാപിച്ചത് ഫൈബറിൽ പണിതതെന്ന് കോൺഗ്രസ്

ഉഡുപ്പി ജില്ലയിൽ കാർക്കളക്കടുത്ത ഉമിക്കൽ മലയിലെ തീം പാർക്കിൽ സ്ഥാപിച്ച പരശുരാമൻ പ്രതിമ എട്ട് മാസം കഴിയുമ്പോഴേക്കും തകർന്നു. കഴിഞ്ഞ ജനുവരി 27നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. വെങ്കലം ഉപയോഗിച്ച് പണിതത് എന്ന വ്യാജേന ഫൈബർ പ്രതിമയാണ് സ്ഥാപിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ഈ തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ച മുൻ ഊർജ മന്ത്രിയും കാർക്കള എം.എൽ.എയുമായ ബി.ജെ.പി നേതാവ് വി.സുനിൽ കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പാർക്ക് പരിസരത്ത് തിങ്കളാഴ്ച കോൺഗ്രസ് ധർണ സംഘടിപ്പിച്ചു. കെ.പി.സി.സി വക്താവ് സുധീർ കുമാർ മർലോളി ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ വിനയകുമാർ സൊറകെ, ഉഡുപ്പി ഡിസിസി പ്രസിഡന്റ് അശോക് കുമാർ കൊഡവൂർ, ചിക്കമംഗളൂരു ഡിസിസി പ്രസിഡന്റ് അൻഷുമാൻ, പ്രസാദ് രാജ് കാഞ്ചൻ, ദിനേശ് ഹെഗ്ഡെ, മിഥുൻ റൈ,മുനിയാലു ഉദയ് ഷെട്ടി എന്നിവർ പ്രസംഗിച്ചു.

പരശുരാമന്റെ പേരു പറഞ്ഞ് വോട്ടു നേടാൻ സുനിൽ കുമാർ നടത്തിയ വൻ തട്ടിപ്പാണ് പ്രതിമയെന്ന് സുധിർ കുമാർ പറഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് 50 അടി ഉയരത്തിൽ സ്ഥാപിച്ച 33 അടി പൊക്കമുള്ള പ്രതിമ നിർമ്മാണത്തിന് 15 ടൺ വെങ്കലം ഉപയോഗിച്ചു എന്നാണ് സർക്കാർ കണക്ക്.

കേടായ പ്രതിമ കഴിഞ്ഞ ആഴ്ച ഷീറ്റ് കൊണ്ട് മറച്ചിരുന്നു. കഴിഞ്ഞ ദിവസം മുതൽ ഷീറ്റിനകം ശൂന്യമാണ്. പ്രതിമ ഒളിപ്പിച്ചു കടത്തിക്കൊണ്ടുപോയി. 10 കോടി രൂപ ചെലവിൽ കർണാടക വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പുകളുടെ സംയുക്ത സംരംഭമായാണ് പാർക്ക് ഒരുക്കിയത്. സമുദ്ര നിരപ്പിൽ നിന്ന് 450 അടി ഉയരത്തിലുള്ള മലയിൽ മ്യൂസിയം, 500 ഇരിപ്പിടം, റസ്റ്റോറന്റ് തുടങ്ങിയ സൗകര്യങ്ങൾ പാർക്കിൽ ഉണ്ട്. പാർക്കിൽ സ്ഥാപിച്ച പരശുരാമ പ്രതിമയുടെ നിർമ്മാണ സാമഗ്രികൾ ഗുണനിലവാരം കുറഞ്ഞതാണെന്ന് ഹരജിയിൽ ആരോപണമുണ്ടായിരുന്നു.

Tags:    
News Summary - Controversy over Parasurama statue in Udupi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.