പ്രഭുധ്യായ
ബംഗളൂരു: കോളജ് വിദ്യാർഥിനി കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ കോളജിൽ ബി.ബി.എ നാലാം സെമസ്റ്റർ വിദ്യാര്‍ഥിനിയായ പ്രഭുധ്യായയെ (20) ഈ മാസം 15നാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മാതാവും സാമൂഹിക പ്രവര്‍ത്തകയുമായ സൗമ്യയുടെ പരാതിയിൽ ബുധനാഴ്ച പൊലീസ് കൊലപാതകത്തിന് കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളില്‍നിന്ന് വരുംദിവസങ്ങളില്‍ മൊഴിയെടുക്കും. വീടിന്റെ പരിസരത്തെ സി.സി ടി.വി കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ‘ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മകളെ കണ്ടില്ല. കുളിമുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് മകന് വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോഴാണ് മകളെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മകള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കാണാതായിട്ടുണ്ട്. ഇതില്‍ ദുരൂഹതയുണ്ട്. മാത്രമല്ല, താന്‍ വന്നപ്പോള്‍ വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു’ -മാതാവ് സൗമ്യ പറഞ്ഞു.
മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സൗമ്യ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാര്യങ്ങളെയും ധൈര്യത്തോടെ നേരിടുന്നവളാണ് മകള്‍. എല്ലാ വിഷയങ്ങളും തുറന്ന് പറയുമായിരുന്നു. ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കുടുംബത്തിന് നീതി ലഭിക്കണമെന്നും മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും സൗമ്യ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.