ബംഗളൂരു: ചിത്രദുർഗയിലെ മുരുക മഠാധിപതിക്കെതിരായ പീഡനക്കേസിൽ നാലാം പ്രതി അറസ്റ്റിൽ. എസ്.ജെ.എം എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് മുൻസെക്രട്ടറി പരമശിവയ്യ ആണ് രണ്ടു മാസങ്ങൾക്കുശേഷം പിടിയിലായത്.
കേസെടുത്തതിനു പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. മഠത്തിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാവാത്ത രണ്ടു പെൺകുട്ടികളുടെ പരാതിയിൽ മഠാധിപതി ശിവമുറത്തി മുരുക ശരണരുവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മൈസൂരുവിലെ സന്നദ്ധ സംഘടനയായ ഒടനടി സേവാ സമസ്തെ പ്രവർത്തകരുടെ കൗൺസലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്.
ആദ്യം മൈസൂരു നസർബാദ് പൊലീസ് രജിസ്റ്റർ ചെയ്ത പീഡനകേസ് പിന്നീട് ചിത്രദുർഗ റൂറൽ പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ മഠാധിപതി നവംബർ മൂന്നുവരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മുരുക ശരണരു, ഹോസ്റ്റൽ വാർഡൻ രശ്മി, പരമശിവയ്യ എന്നിവരെ പ്രതികളാക്കി അന്വേഷണ സംഘം പ്രാഥമിക കുറ്റപത്രം കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.