ബംഗളൂരു: തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിൽ തെറ്റായ വിവരം സമർപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ബംഗളൂരു ചിക്പേട്ട് എം.എൽ.എ ഉദയ് ഗരുഡാചറിന് രണ്ടു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു. 42ാമത് അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. എച്ച്.ജി. പ്രശാന്ത് എന്നയാൾ 2020 ഒക്ടോബറിൽ നൽകിയ സ്വകാര്യ ഹരജിയിലാണ് വിധി. തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉദയ് ഗരുഡാചർ തന്റെ ബിസിനസിനെക്കുറിച്ചും തനിക്കെതിരായ ക്രിമിനൽ കേസിനെക്കുറിച്ചും മറച്ചുവെച്ചുവെന്ന് കോടതി കണ്ടെത്തി.
25 വർഷം പഴക്കമുള്ള സിവിൽ തർക്കമായതിനാലാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താതിരുന്നതെന്നാണ് കോടതി വിധിയെക്കുറിച്ച് ഉദയ് ഗരുഡാചർ എം.എൽ.എയുടെ പ്രതികരണം. വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു. ചിക്പേട്ട് മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ 57312 വോട്ട് നേടിയായിരുന്നു ഗരുഡാചറിന്റെ വിജയം. കോൺഗ്രസിന്റെ ആർ.വി. ദേവ് രാജിനെ അദ്ദേഹം 7934 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എസ്.ഡി.പി.ഐയുടെ മുജാഹിദ് പാഷ 11700 വോട്ടും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.