കോറമംഗല സെന്‍റ് ജോണ്‍സ് നാഷനല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ ആരംഭിച്ച എമര്‍ജന്‍സി ആന്‍ഡ് ആക്‌സിഡന്റ് കെയര്‍ ബ്ലോക്ക് കര്‍ദിനാള്‍ ഡോ. ഓഷ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യുന്നു. കര്‍ദിനാള്‍ മാരിയോ ഗ്രേഷ്യ, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആർച് ബിഷപ് ഡോ. ലിയോപോള്‍ഡോ ഗിരെല്ലി എന്നിവര്‍ സമീപം
ബംഗളൂരു: മെത്രാന്മാര്‍ മാർപാപ്പയുടെ പ്രതിനിധിയല്ല, ക്രിസ്തുവിന്‍റേതാണെന്ന് സിനഡിന്‍റെ ചുമതലയുള്ള സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രേഷ്യ പറഞ്ഞു. പരസ്പരം ശ്രവിക്കലാണ് മെത്രാന്മാരുടെ പ്രഥമ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ നടക്കുന്ന ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) യുടെ സമ്മേളനത്തിന്‍റെ മൂന്നാം ദിനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ സിറോ മലബാര്‍, ലത്തീന്‍, മലങ്കര സഭകളിലായി 174 രൂപതകളില്‍നിന്നുള്ള 200ഓളം ബിഷപ്പുമാരും 64 മുന്‍ ബിഷപ്പുമാരും പങ്കെടുക്കുന്നുണ്ട്.
കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സി.സി.ഐ) സെക്രട്ടറി ഫാ. രാജു അലക്‌സ്, കാത്തലിക് റിലീജിയസ് ഓഫ് ഇന്ത്യ (സി.ആര്‍.ഐ) ദേശീയ സെക്രട്ടറി സിസ്റ്റര്‍ എല്‍സ മറ്റത്ത് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കോറമംഗല സെന്‍റ് ജോണ്‍സ് നാഷനല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ പുതിയതായി നിര്‍മിച്ച 700 കിടക്കകളുള്ള എമര്‍ജന്‍സി ആന്‍ഡ് ആക്‌സിഡന്റ് കെയര്‍ ബ്ലോക്ക് കര്‍ദിനാള്‍ ഡോ. ഓഷ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആർച് ബിഷപ് ഡോ. ലിയോപോള്‍ഡോ ഗിരെല്ലി, ഗോവ ആർച് ബിഷപ് ഡോ. ഫിലിപ്പ് നേരി ഫെറാറോ, ഹൈദരാബാദ് ആർച് ബിഷപ് കര്‍ദിനാള്‍ ആന്റണി പൂല, സെന്‍റ് ജോണ്‍സ് നാഷനല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സ് ഡയറക്ടര്‍ ഫാ. പോള്‍ പാറത്താഴം എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.