ബസവരാജ് രായറെഡ്ഡി
എല്ലാ മതങ്ങളും മഹത്തരം; ഇസ്‍ലാമിനെക്കുറിച്ചുള്ള പരാമർശത്തിലുറച്ച് ബസവരാജ് രായറെഡ്ഡി
ബംഗളൂരു: ഇസ്ലാമിനെ ശ്രേഷ്ഠ മതമായി വിശേഷിപ്പിക്കുന്നതിൽ തെറ്റില്ലെന്നും മറ്റൊരു മതവും താഴ്ന്നതാണെന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി. മറ്റ് മതങ്ങളെ അപേക്ഷിച്ച് ഇസ്‍ലാം ശ്രേഷ്ഠമാണെന്ന് മിലാദ് ആഘോഷത്തിന്റെ ഭാഗമായി കുക്കനൂരിൽ മുസ്‍ലിം സമുദായാംഗങ്ങൾക്കായി സംഘടിപ്പിച്ച സൗജന്യ സമൂഹ വിവാഹ ചടങ്ങിനിടെ മന്ത്രി പരാമര്‍ശിച്ചിരുന്നു. വിഷയം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.
മറ്റൊരു മതത്തെയും അവഹേളിക്കുകയോ മോശമെന്ന് വിശേഷിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഇസ്‍ലാമിനെ ശ്രേഷ്ഠമെന്ന് പരാമര്‍ശിച്ച് പ്രത്യേക സന്ദർഭത്തിലാണെന്നും ഒരു വിശ്വാസത്തിനും താൻ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതങ്ങളുടെ ആചാരങ്ങൾ, സംസ്കാരം, പാരമ്പര്യം എന്നിവ പഠിക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മതപരവും ചരിത്രപരവുമായ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മുസ്ലീം പ്രീണനം ഉദ്ദേശിച്ചിട്ടില്ലെന്നും മുൻവിധികളില്ലാതെ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നുവെന്നും രായറെഡ്ഡി വ്യക്തമാക്കി. മക്ക സന്ദർശിക്കാൻ ആഗ്രഹമുണ്ട്.
ഖുര്‍ആനും മറ്റ് മതങ്ങളുടെ ചരിത്രവും പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇസ്‍ലാം മതത്തെ കുറിച്ച് പല തെറ്റിദ്ധാരണകളും സമൂഹത്തിലുണ്ട്. ഖുർആൻ മുസ്‍ലിംകൾക്ക് മാത്രമല്ല നൽകിയത്. ആർക്കും ഖുർആൻ വായിക്കാം. ഇസ്‍ലാം മതം ശാസ്ത്രീയ സ്വഭാവമുള്ളതാണ്. മനുഷ്യർ എങ്ങനെ ജീവിക്കണമെന്ന് അത് പഠിപ്പിക്കുന്നു. ഒരാൾ മതഭ്രാന്തനോ ജാതിവാദിയോ ആകരുത്. എല്ലാ മതങ്ങളിലും നല്ല തത്വങ്ങൾ ഉണ്ടെന്ന് നാം മനസ്സിലാക്കണം. ക്ഷേത്രങ്ങളിലും സമാനമായ ആചാരങ്ങൾ പിന്തുടരുന്നു -മന്ത്രി പറഞ്ഞു.
രായറെഡ്ഡിയുടെ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി നേതാവും കർണാടക നിയമസഭാ പ്രതിപക്ഷ നേതാവുമായ ആർ. അശോക, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര, കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലാജെ എന്നിവർ രൂക്ഷമായി പ്രതികരിച്ചിരുന്നു. കോൺഗ്രസ് സർക്കാർ ‘ഹിന്ദു വിരുദ്ധ മനോഭാവം’ പുലർത്തുന്നുവെന്ന് ആർ. അശോക ആരോപിച്ചു.
രായറെഡ്ഡിയുടെ പരാമർശങ്ങൾ ഇസ്‍ലാമിനെ മറ്റ് മതങ്ങളെക്കാൾ മികച്ചതാക്കി മാറ്റുകയും സനാതന ധർമത്തെ താഴ്ത്തിക്കെട്ടുന്നതുമാണ്. മന്ത്രി തന്‍റെ പ്രസ്താവനകൾ പിൻവലിച്ച് ഹിന്ദുക്കളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി മാപ്പ് പറയാൻ വിസമ്മതിച്ചാൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രായറെഡ്ഡിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.