മംഗളൂരു: കഞ്ചാവ് കലർന്ന ചോക്ലേറ്റ് കൈവശം വെച്ചതിന് ഉത്തർപ്രദേശ് സ്വദേശിയെ എക്സൈസ് അധികൃതർ അറസ്റ്റു ചെയ്തു. വി.എൻ. സുജിത് കുമാറാണ് (32) അറസ്റ്റിലായത്. ഇയാളിൽനിന്ന് 303 ഗ്രാം കള്ളക്കടത്ത് ചോക്ലേറ്റ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് സി.എച്ച്. ഗായത്രിയുടെ നേതൃത്വത്തിലുള്ള മംഗളൂരു-ഒന്ന് എക്സൈസ് ഡിവിഷനിലെ ഉദ്യോഗസ്ഥർ പമ്പുവെൽ ജങ്ഷന് സമീപമുള്ള പാൻ ഷോപ്പ് റെയ്ഡ് ചെയ്താണ് ‘ഭാങ്’ ചോക്ലേറ്റ് പിടിച്ചെടുത്തത്.
‘ചാർമിനാർ’, ‘ബം ബം’ എന്നീ കോഡ് നാമങ്ങളിൽ വിറ്റഴിച്ച ചോക്ലേറ്റുകൾ ആയുർവേദ ക്ലാസിക് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടതായിരുന്നു. ഈ ചോക്ലേറ്റുകൾക്ക് കഞ്ചാവിന്റെ ഗന്ധമുണ്ട്. ഉൽപന്നത്തിന്റെ കോഡ് നാമം പറഞ്ഞ ഉപഭോക്താക്കൾക്ക് സുജിത് കുമാർ ഈ ചോക്ലേറ്റുകൾ വിൽക്കുകയായിരുന്നു.
ചോക്ലേറ്റിൽ കഞ്ചാവ് അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന്, നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് സുജിത് കുമാറിനെ അറസ്റ്റ് ചെയ്തത്.
രണ്ട് വർഷംമുമ്പ് മംഗളൂരു സൗത്ത് പൊലീസ് പാൻ ഷോപ് റെയ്ഡ് ചെയ്ത് 5500 രൂപ വിലയുള്ള ‘ഭാങ്’ ചോക്ലേറ്റ് പിടിച്ചെടുത്ത് യു.പി സ്വദേശി ബെച്ചൻ സോങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മംഗളൂരു നോർത്ത് പൊലീസ് കാർ സ്ട്രീറ്റിലെ കട റെയ്ഡ് ചെയ്ത് 48000 രൂപ വിലയുള്ള ഭാങ് ചോക്ലേറ്റ് പിടിച്ചെടുത്ത് മനോഹർ ഷെട്ടിയെ അറസ്റ്റുചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.