സിദ്ധരാമയ്യ
ബംഗളൂരു: സംസ്ഥാന മലിനീകരണ ബോര്‍ഡിന് കീഴില്‍ (കെ.എസ്.പി.സി.ബി) ഒരു കോടി രൂപയുടെ എൻഡോവ്മെന്റ് ഫണ്ട് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പാലസ് ഗ്രൗണ്ടില്‍ നടന്ന കെ.എസ്.പി.സി.ബിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫണ്ടില്‍ നിന്ന് ലഭിക്കുന്ന വാര്‍ഷിക പലിശ പരിസ്ഥിതി അവബോധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന് ഗണ്യമായ സംഭാവന നല്‍കിയ അഞ്ച് വ്യക്തികള്‍ക്ക് പരിസ്ഥിതി പ്രവര്‍ത്തക സാലുമറാഡ തിമ്മക്കയുടെ പേരില്‍ അവാര്‍ഡ് നല്‍കുന്നതിനും ഉപയോഗിക്കും.
ജീവജാലകങ്ങളുടെ നിലനില്‍പ്പിന് മലിനീകരണ രഹിത അന്തരീക്ഷം അത്യാവശ്യമാണ്. ശുദ്ധവായു, വെള്ളം എന്നിവ അടിസ്ഥാന ആവശ്യങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 131 നഗരങ്ങളില്‍ മലിനീകരണ തോത് നിശ്ചിത പരിധിക്കുമേലെയാണ്. ഹുബ്ബള്ളി, ദാവങ്കരെ, കലബുറഗി, ധാര്‍വാഡ് എന്നിവ ഇതില്‍ പെടും. ഒരു ജന്മം മുഴുവന്‍ മരങ്ങളുടെ സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച തിമ്മക്കയുടെ സംഭാവനകള്‍ അദ്ദേഹം സ്മരിച്ചു.
മനുഷ്യര്‍ വന്നുപോകും. പക്ഷേ, വെള്ളവും വായുവും വെളിച്ചവും എന്നും നിലനില്‍ക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ഡല്‍ഹിയിലെ വായു ശ്വസിക്കുന്നത് ഒരു ദിവസം 14 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ്. കര്‍ണാടകയില്‍ നമുക്ക് പ്രകൃതിയെ മികച്ച രീതിയില്‍ സംരക്ഷിക്കാന്‍ സാധിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതി സംരക്ഷണത്തിനും മലിനീകരണ നിയന്ത്രണത്തിനും സംഭാവന നല്‍കിയവരെ ഇന്ദിരപ്രിയദര്‍ശിനി പരിസ്ഥിതി അവാര്‍ഡ് നല്‍കി ആദരിച്ചു. മന്ത്രിമാരായ ദിനേശ് ഗുണ്ടു റാവു, ചെലുവരായ സ്വാമി, ഡോ. എം.സി. സുധാകര്‍, എം.എല്‍.എമാരായ ഡോ. സി.എന്‍. അശ്വത് നാരായണ്‍, രമേഷ് ബന്ദി സിദ്ധേ ഗൌഡ, ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.