ബംഗളൂരു: കർണാടക ഏപ്രിൽ 26ന് നടക്കുന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലെ 58,834 പോളിങ് ബൂത്തുകളിൽ 1832 എണ്ണം പ്രത്യേക പോളിങ് ബൂത്തുകളായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ മനോജ് കുമാർ മീണ. 5.37 കോടി വോട്ടർമാരാണ് ഇത്തവണ പോളിങ് ബൂത്തിലെത്തുക. ഭിന്നശേഷിക്കാർ, ഗോത്രവിഭാഗക്കാർ, പുതുമുഖ വോട്ടർമാർ, സ്ത്രീകൾ തുടങ്ങിയവർക്ക് വേണ്ടിയാണ് പ്രത്യേക ബൂത്തുകൾ സമർപ്പിക്കുന്നത്.
സ്ത്രീ വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ നിയോജക മണ്ഡലങ്ങളിലും അഞ്ച് വീതം ശക്തി ബൂത്തുകളുണ്ടാവും. ശക്തി ബൂത്തുകളിലെ മുഴുവൻ ഉദ്യോഗസ്ഥരും സ്ത്രീകളായിരിക്കും. ഒന്ന് വീതം എല്ലാ നിയോജക മണ്ഡലങ്ങളിലുമായി ആകെ 224 ബൂത്തുകളാണ് ഭിന്നശേഷിക്കാർക്കായി സമർപ്പിച്ചിട്ടുള്ളത്. ആ ബൂത്തുകളിൽ ഉദ്യോഗസ്ഥരെല്ലാം ഭിന്നശേഷിക്കാരായിരിക്കും.
യുവ വോട്ടർമാർക്കായി സമർപ്പിച്ചിട്ടുള്ള 224 ബൂത്തുകളിൽ യുവ ഉദ്യോഗസ്ഥരായിരിക്കും ഉണ്ടാവുക. മൈസൂരു, ചാമരാജ്നഗർ, കുടക്, ദക്ഷിണ കന്നട, ഉഡുപ്പി, ചിക്കമഗളൂരു, ഹാസൻ, ശിവമൊഗ്ഗ തുടങ്ങിയ സ്ഥലങ്ങളിൽ ഗോത്ര സംസ്കാരം പ്രതിഫലിപ്പിക്കുന്ന ട്രൈബൽ പോളിങ് ബൂത്തുകളുണ്ടാകും. ഓരോ നിയോജക മണ്ഡലങ്ങളിലും ഒരു ബൂത്ത് ആ നാടിന്റെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്നും മനോജ് കുമാർ മീണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.