മാനന്തവാടി: കബനി പുഴയോരത്ത് പ്രവർത്തിക്കുന്ന മാനന്തവാടി അഗ്നിരക്ഷ യൂനിറ്റിന് പറയാനുള്ളത് ഇല്ലായ്മകളുടെ കഥ. മാനന്തവാടി ഗ്രാമപഞ്ചായത്തായിരിക്കെ എം.പി ഫണ്ട് ഉപയോഗിച്ച് നിർമിച്ച വള്ളിയൂർക്കാവിലെ താൽക്കാലിക കെട്ടിടത്തിലാണ് യൂനിറ്റ് പ്രവർത്തിക്കുന്നത്. 2004 നവംബർ 24നാണ് അഗ്നിരക്ഷ നിലയം പ്രവർത്തനമാരംഭിച്ചത്. സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാത്ത ജില്ലയിലെ ഏക അഗ്നിരക്ഷ യൂനിറ്റ് കൂടിയാണ് മാനന്തവാടിയിലേത്. 24 ഫയർമാൻ, ഏഴ് ഫയർമാൻ ഡ്രൈവർ, നാല് ലീഡിങ് ഫയർമാൻ, രണ്ട് ഓഫിസർ, 12 ഹോം ഗാർഡ് എന്നീ ക്രമത്തിൽ 48 ജീവനക്കാരാണ് ഇടുങ്ങിയ ഈ ഓഫിസിനുള്ളിൽ ജോലി ചെയ്യുന്നത്. 48 ജീവനക്കാർ രണ്ട് ടേൺ ആയി ജോലി ചെയ്യുന്ന സ്റ്റേഷനിൽ 23 ജീവനക്കാർ എപ്പോഴും ഡ്യൂട്ടിയിലുണ്ടായിരിക്കും. ഇവർക്ക് വിശ്രമിക്കുന്നതിന് ചെറിയ ഒരു മുറി മാത്രമാണുള്ളത്. ഇതിൽ പരമാവധി ഒമ്പത് കട്ടിൽ മാത്രമേ ഇടാൻ കഴിയുകയുള്ളൂ. ജീവനക്കാരുടെ വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുന്നതും ഈ മുറിയിലാണ്. സ്ഥലപരിമിതിമൂലം ജീവനക്കാർ ഗാരേജിലും വാഹനങ്ങളിലുമാണ് വിശ്രമിക്കുന്നത്. ഏഴു വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മൂന്നു ഗാരേജ് മാത്രമാണ് ഉള്ളത്. ബാക്കിയുള്ള വാഹനങ്ങൾ മഴയും വെയിലുമേറ്റ് കിടക്കുകയാണ്. സ്റ്റേഷെൻറ മറ്റ് ഓഫിസ് പ്രവർത്തനങ്ങൾക്ക് മൂന്ന് മുറികൾ മാത്രമുള്ള കെട്ടിടമാണ് നിർമിച്ചിട്ടുള്ളത്. ഈ മൂന്ന് മുറികളിലാണ് സ്റ്റേഷൻ ഓഫിസർ, അസി. സ്റ്റേഷൻ ഓഫിസർ, ഓഫിസ് റൂം, വാച്ച് റൂം, സ്റ്റോർ റൂം, സ്റ്റാഫ് റൂം, ഫ്യുവൽ സ്റ്റോക്ക് റൂം തുടങ്ങിയവ പ്രവർത്തിക്കുന്നത്. കനത്ത മഴയിൽ കെട്ടിടത്തിെൻറ ഉള്ളിൽ വരെ വെള്ളം കയറാറുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വാഹനങ്ങൾ പുറത്തേക്ക് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. ആധുനിക ഉപകരണങ്ങളും ഓഫിസ് സ്റ്റേഷനറികളും ഫർണിച്ചറുകളും അനുവദിക്കുേമ്പൾ സൂക്ഷിക്കുന്നതിന് ആവശ്യമായ സ്ഥലസൗകര്യം ഇല്ലാത്തതിെൻറ പേരിൽ പലപ്പോഴും ഇവിടേക്ക് ലഭിക്കുന്നില്ല. 48 ജീവനക്കാർക്ക് ഉപയോഗിക്കുന്നതിന് രണ്ടു ശൗചാലയങ്ങൾ മാത്രമാണുള്ളത്. പൊട്ടിപ്പൊളിഞ്ഞ ആ ശൗചാലയങ്ങൾ ജീവനക്കാർ സ്വന്തം നിലയിൽ അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗിച്ച് വരുകയാണ്. കെട്ടിടത്തിെൻറ സീലിങ് തകർന്ന നിലയിലാണ്. ജീവനക്കാർ സ്വന്തം പണം എടുത്ത് ഷീറ്റ് വിരിക്കുകയായിരുന്നു. കെട്ടിടം നിർമിച്ചതിനു ശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ഭൂരിപക്ഷം വാതിലുകളും ജനലുകളും തകർന്നു. കിണറ്റിൽ വെള്ളമില്ലാത്തതിനാൽ പുഴയിലെ വെള്ളമാണ് ജീവനക്കാർ പ്രാഥമിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. പുതിയ കെട്ടിടം നിർമിക്കുന്നതിന് മിനി സിവിൽ സ്റ്റേഷന് സമീപത്ത് സ്ഥലം ലഭ്യമാക്കിയിട്ടുണ്ടെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. മഴക്കാലത്ത് വെള്ളം കയറുമ്പോൾ താലൂക്ക് ഓഫിസിൽ അഭയം തേടുകയാണ് ജീവനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.