കൽപറ്റ: ജില്ല ആസ്ഥാനമായ കൽപറ്റ ടൗണിെൻറ ദൈർഘ്യം കുറവാണെങ്കിലും ഒന്ന് കടന്ന് കിട്ടാൻ ചില്ലറയല്ല പെടാപ്പാട്. രാവിലെയെന്നോ വൈകുന്നേരമെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഗതാഗതക്കുരുക്കിൽ ഞെരിഞ്ഞമരുകയാണ് കൽപറ്റ നഗരം. ബൈപാസ് വന്നാൽ നഗരത്തിലെ തിരക്കൊഴിവാകുമെന്ന പ്രതീക്ഷയൊക്കെ അസ്ഥാനത്താക്കിയാണ് ഇപ്പോഴുള്ള ട്രാഫിക് ബ്ലോക്ക്. ശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരം മുന്നോട്ടുവെക്കാൻ നഗരസഭയും നിലവിലുള്ള ട്രാഫിക് സംവിധാനം കാര്യക്ഷമമായി നടപ്പാക്കാൻ പൊലീസും താൽപര്യമൊന്നും കാട്ടുന്നില്ലെന്നാണ് ആക്ഷേപം. കൈനാട്ടിക്കുശേഷമുള്ള ബൈപാസ് ജങ്ഷനിൽ അടുത്തിടെയാണ് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. ചരക്കുലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ബൈപാസ് വഴി പോകണമെന്നാണ് നിർദേശം. എന്നാൽ, ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. നിർദേശം കർശനമായി നടപ്പാക്കാൻ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ബൈപാസ് ജങ്ഷനിൽ സിഗ്നൽ സംവിധാനം ഒരുക്കി കോഴിക്കോടു ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരിച്ചുവിട്ടാൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് അൽപം ആശ്വാസമാകും. ശരിയായ സിഗ്നൽ സംവിധാനമില്ലാത്തത് ബൈപാസ് ജങ്ഷനെ അപകടമേഖലയാക്കുന്നുമുണ്ട്. മേപ്പാടി റോഡിന് സമീപമുള്ള ബൈപാസ് ജങ്ഷനിലും ഇതുതന്നെയാണ് അവസ്ഥ. ഇവിടത്തെ സിഗ്നൽ സംവിധാനവും കാര്യക്ഷമമല്ല. രാത്രിയിൽ ഇരുഭാഗത്തുനിന്നും വലിയ ലോറികൾ ബൈപാസിലൂടെ പോകാതെ നഗരത്തിലെത്തി ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കുന്നതും പതിവാണ്. ജൈത്ര തിയറ്റർ മുതൽ പുതിയ ബസ്സ്റ്റാൻഡ് വരെ പകലും രാത്രിയും ഗതാഗതസ്തംഭനം പതിവാണിപ്പോൾ. മുണ്ടേരി റോഡിലെ ആനപ്പാലം ജങ്ഷനിലെ കുരുക്ക് പഴയ ബസ്സ്റ്റാൻഡിലേക്ക് എത്തുന്നതോടെ കൂടുതൽ രൂക്ഷമാകുന്നു. ബസ്സ്റ്റാൻഡിൽനിന്ന് അകത്തേക്കും പുറത്തേക്കും പോകുന്ന ബസുകൾ, സീബ്രലൈനിലൂടെ റോഡിന് കുറുകെ കടക്കുന്നവർ, ഒാട്ടോസ്റ്റാൻഡ് എന്നിവയെല്ലാം ഒന്നിച്ചാകുന്നതോടെ റോഡിലുള്ള വാഹനങ്ങൾ അവിടെ കുടുങ്ങുന്നു. ഈ കുരുക്ക് കടന്ന് പിണങ്ങോട് ജങ്ഷനിലെത്തിയാലും സ്ഥിതി വ്യത്യസ്തമല്ല. ഇതുവരെ സിഗ്നൽ സംവിധാനം ഏർപ്പെടുത്താത്ത ഇവിടെയും രാവിലെയും വൈകുന്നേരവും കുരുക്ക് തന്നെയാണ്. നാലു ഭാഗങ്ങളിലേക്കുള്ള റോഡുകൾ ചേരുന്ന ട്രാഫിക് ഐലൻഡിലെ കുരുക്കിന് ഇന്നേവരെ ശാശ്വത പരിഹാരമായിട്ടില്ല. പുതിയ ബസ്സ്റ്റാൻഡ് ഭാഗത്തും ഗതാഗതക്കുരുക്ക് പതിവായിട്ടുണ്ട്. ആനപ്പാലം ജങ്ഷനിലും പിണങ്ങോട് ജങ്ഷനിലും രണ്ടു ബൈപാസ് ജങ്ഷനിലും സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ബൈപാസ് റോഡ് കാര്യക്ഷമായി ഉപയോഗിക്കാനുള്ള നടപടി എടുക്കുകയും ഒാട്ടോസ്റ്റാൻഡുകൾ പുനഃക്രമീകരിക്കുകയും ചെയ്താൽ ഇപ്പോഴത്തെ സ്ഥിതി മാറും. ട്രാഫിക് പരിഷ്കരണത്തിനുള്ള നടപടികൾ നഗരസഭ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.