കൽപറ്റ: ജൈവമെന്ന പേരിൽ മാർക്കറ്റിലെത്തുന്ന പല ഉൽപന്നങ്ങളിലും മാരക കീടനാശിനികൾ അടങ്ങിയിരിക്കുന്നുവെന്ന് കണ്ടെത്തൽ. യഥാർഥ ജൈവ വിളകൾ ഏതെന്ന് തിരിച്ചറിയാൻ സർക്കാർ തലത്തിൽ സംവിധാനമില്ലാത്തതിനാൽ മാർക്കറ്റിലെത്തുന്നത് ജൈവമെന്ന് വിശ്വസിച്ച് വാങ്ങുന്ന ജനം കബളിപ്പിക്കപ്പെടുകയാണ്. തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ അനലിറ്റിക്കൽ ലബോറട്ടറിയിൽ ഈയിടെ നടത്തിയ പരിശോധനയിൽ വയനാട്ടിൽനിന്നുള്ള ഒരു ഓർഗാനിക് സ്ഥാപനം പുറത്തിറക്കുന്ന ചുക്കുപൊടിയിൽ വർഷങ്ങൾക്കു മുമ്പ് നിരോധിച്ച കീടനാശിനിയുടെ അംശം കണ്ടെത്തിയതോടെയാണ് കാർഷിക വിദഗ്ധർ ഇതിെൻറ അപകടാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്. വെള്ളായണി കോളജിലെ പരിശോധനയിൽ വയനാട്ടിൽനിന്നുള്ള ചുക്കുപൊടിയിൽ കണ്ടെത്തിയത് 80കളിൽ കേരള സർക്കാർ നിരോധിച്ച മീഥൈൽ പരാത്തിയോൺ എന്ന കീടനാശിനിയുടെ അംശമാണ്. 2001ൽ കേന്ദ്രവും ഇതിെൻറ ഉപയോഗം നിയന്ത്രിക്കാൻ ഉത്തരവിറക്കിയിരുന്നു. ദീർഘകാലത്തേക്ക് ചാക്കുകളിൽ സൂക്ഷിക്കുന്ന ചുക്ക് കേടുവരാതിരിക്കാനാണ് കീടനാശിനി തളിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെ ലാബിൽ വിവിധ ഉൽപന്നങ്ങൾ പരിശോധനക്ക് വിധേയമാക്കിയതിൽ വയനാട്ടിൽനിന്നുള്ളതിനു പുറമെ മറ്റു രണ്ടു ചുക്കുപൊടികളിലും ഇതേ കീടനാശിനിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷം പഴം, പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ തുടങ്ങിയവയുടെ 7500ഓളം സാമ്പിളുകൾ പരിശോധിച്ചതിൽ പലതിലും നിരോധിത കീടനാശിനിയുടെ അംശം കണ്ടെത്തിയിട്ടുണ്ടെന്ന് വെള്ളായണി അനലിറ്റിക്കൽ ലാബ് മേധാവിയും പ്ലാൻറ് െപ്രാട്ടക്ഷൻ അസോസിയേറ്റ് ഡയറക്ടറുമായ ഡോ. തോമസ് ബിജു മാത്യു പറയുന്നു. ജൈവ ഉൽപന്നങ്ങൾക്ക് നാട്ടിലും മറുനാട്ടിലുമുള്ള സ്വീകാര്യത മുൻനിർത്തി ഇവ വിപണനം ചെയ്യുന്ന നിരവധി സ്ഥാപനങ്ങളാണ് വയനാട്ടിൽ ഉൾപ്പെടെ മുളച്ചുപൊന്തുന്നത്. എന്നാൽ, കൃത്യമായ പരിശോധനക്ക് സംവിധാനമൊന്നുമില്ല. ജൈവമെന്ന പേരിൽ അന്യായ വിലയാണ് ഈടാക്കുന്നതും. പൊതുമാർക്കറ്റിൽ തക്കാളി കിലോക്ക്് എട്ടുരൂപയായി കുറഞ്ഞാലും ‘ജൈവ തക്കാളി’ക്ക് 50 രൂപയോളം നൽകണം. ഗുണ്ടൽപേട്ടിൽ കീടനാശിനി തളിക്കുന്ന പച്ചക്കറികളടക്കം ജൈവമെന്ന ലേബലിൽ പലരും അമിത വിലക്ക് മാർക്കറ്റിലിറക്കുന്നുവെന്ന ആക്ഷേപത്തിന് ആക്കം കൂട്ടുന്നതാണ് പുതിയ പരിശോധനഫലം. ജൈവമെന്ന പേരിൽ പുറത്തിറക്കുന്ന ഉൽപന്നങ്ങളിൽ മിക്കതും ഒട്ടും ഗുണനിലവാരമുള്ളതല്ലെന്ന് അമ്പലവയൽ കാർഷിക ഗവേഷണകേന്ദ്രം അസോ. ഡയറക്ടർ ഡോ. പി. രാജേന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘‘ലാഭം മാത്രം ലക്ഷ്യമാക്കുമ്പോൾ ആളുകൾ ധാർമികതയൊക്കെ മറക്കുകയാണ്. ജൈവ ഉൽപന്നങ്ങളെന്ന പേരിൽ മാർക്കറ്റിലെത്തുന്നവ പരിശോധിക്കാൻ സംവിധാനമൊരുക്കിയാൽ മിക്കവരും കുടുങ്ങും. വലിയ കമ്പനികളുടേതടക്കമുള്ളവ സ്റ്റാൻഡേർഡൈസ്ഡ് അല്ല. ജൈവ ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം ഇവിടെയില്ലാത്തത് ഇത്തരക്കാർ മുതലെടുക്കുന്നു. സർക്കാറിെൻറ മാർഗനിർദേശത്തിൽ പൊതുമേഖലയിൽ ജൈവ ഉൽപന്നങ്ങൾ പുറത്തിറക്കാനുള്ള സംവിധാനമൊരുക്കുകയാണ് ഇതിനുള്ള പരിഹാരം.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.