മാനന്തവാടി: പാവപ്പെട്ട രോഗികൾ ഏറെ ആശ്രയിക്കുന്ന ജില്ല ആശുപത്രി പ്രസവവാർഡിന് മുന്നിൽ ദിവസങ്ങളായി മലിനജലം പരന്ന് ഒഴുകുന്നു. പ്രദേശം ദുർഗന്ധപൂരിതമായതോടെ കിടപ്പു രോഗികളും കൂട്ടിരിപ്പുകാരും സന്ദർശകരും ദുരിതം പേറുകയാണ്. എന്നിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം. നിരവധിപേരെ പ്രവേശിപ്പിച്ചിരിക്കുന്ന പ്രസവവാർഡിൽ നിന്നുള്ള മലിനജലമാണ് പൈപ്പ് പൊട്ടി ഒഴുകുന്നത്. ഈ ജലം കുഴികളിൽ കെട്ടിക്കിടക്കുന്നത് കൊതുക് പെരുകുന്നതിനും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. മലിനജലത്തിൽനിന്നും ദുർഗന്ധം വമിക്കുന്നത് വാർഡിൽ പ്രവേശിപ്പിച്ചവർക്കും കൂട്ടിരിപ്പുകാർക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്. നിത്യേന നിരവധിപേർ കടന്നുപോകുന്ന വഴിയിലാണ് മലിനജലം നിർബാധം ഒഴുകിക്കൊണ്ടിരിക്കുന്നത്. പലരും വളരെ സാഹസികമായാണ് മാലിന്യം കലർന്ന വെള്ളം ചവിട്ടാതെ വാർഡിലെത്തുന്നതും തിരികെ പോകുന്നതും. വാർഡിനുള്ളിലെ സ്ഥിതിയും ദയനീയമാണ്. കൈകഴുകാനും പാത്രങ്ങൾ കഴുകാനുമുള്ള സ്ഥലത്തും വെള്ളം പുറത്തേെക്കാഴുകാതെ കെട്ടിക്കിടക്കുകയാണ്. പൈപ്പ് പൊട്ടി മലിനജലം വാർഡിന് മുന്നിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും ആശുപത്രി അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.