കടയുടമയെ സ്ഥാപനത്തില്‍ കയറി മര്‍ദിച്ചു; അഞ്ചുപേര്‍ റിമാന്‍ഡില്‍

മാനന്തവാടി: വ്യാപാര സ്ഥാപനത്തില്‍ കയറി കടയുടമയെ മര്‍ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ റിമാന്‍ഡില്‍. കാരക്കാമലയിലെ ഗ്ളോബല്‍ ഗ്ളാസ് ഡിസൈനേഴ്സ് എന്ന സ്ഥാപന ഉടമ മാനസ് തോമസിനെയാണ് ഒരു സംഘം ബുധനാഴ്ച വൈകുന്നേരം മര്‍ദിച്ചത്. ഒണ്ടയങ്ങാടി പതിക്കുന്നേല്‍ ആന്‍േറാ (40), ഏരത്ത് തോമസ് (34), പുത്തന്‍പറമ്പില്‍ രാജേഷ് (31),തോണിച്ചാല്‍ കുരിശിങ്കല്‍ ആന്‍റണി (47), തുരുത്തിയേല്‍ സാജു (40) എന്നിവരെയാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ആയുധങ്ങളുമായി സംഘം ചേര്‍ന്ന് അതിക്രമിച്ച് കയറിയത് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. സംഘത്തില്‍പെട്ട പനമരം സ്വദേശി റെജിക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ഥാപന ഉടമയില്‍നിന്ന് വാങ്ങിയ സ്വകാര്യ സ്കൂളിലെ അക്വേറിയത്തില്‍ ചോര്‍ച്ച കണ്ടതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. അക്വേറിയത്തിന്‍െറ ചോര്‍ച്ച മാറ്റിനല്‍കാമെന്നുള്ള അടിസ്ഥാനത്തില്‍ സ്കൂള്‍ അധികൃതരും കടയുടമയും തമ്മില്‍ ധാരണ ഉണ്ടായിരുന്നു. എന്നാല്‍, ഈ ധാരണ നിലനില്‍ക്കെ ബുധനാഴ്ച വൈകുന്നേരം സ്കൂളിലെ താല്‍ക്കാലിക കരാര്‍ തൊഴിലാളിയായ ആന്‍േറായുടെ നേതൃത്വത്തില്‍ ആറംഗ സംഘം കടയില്‍ചെന്ന് അക്വേറിയത്തിന്‍െറ പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ബില്ലും മറ്റുകാര്യങ്ങളും ചോദിച്ചതിനെ തുടര്‍ന്ന് സ്ഥാപന ഉടമ മാനസുമായി ഇവര്‍ വാക്കേറ്റമുണ്ടാക്കുകയും തുടര്‍ന്ന് സ്ഥാപനത്തിലുണ്ടായിരുന്ന ഗ്ളാസെടുത്ത് മാനസിനെ മര്‍ദിക്കുകയും കടയുടെ ഉള്‍ഭാഗം അടിച്ചുപൊളിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ സംഘത്തെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. വെള്ളമുണ്ട പൊലീസ് ഇവരെ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.