നഴ്സിങ് കോളജ് കെട്ടിടനിര്‍മാണ തര്‍ക്കം; ഉന്നതതല യോഗം 20ന്

മാനന്തവാടി: നിര്‍ദിഷ്ട വയനാട് നഴ്സിങ് കോളജിന്‍െറ കെട്ടിടനിര്‍മാണത്തെച്ചൊല്ലിയുള്ള ആരോഗ്യ, പുരാവസ്തു വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനുള്ള ഉന്നതതല യോഗം 20ന് നടക്കും. ആരോഗ്യ വകുപ്പ് സെക്രട്ടറിയും പുരാവസ്തു വകുപ്പ് ഡയറക്ടും തമ്മില്‍ തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുക. പൊതുമരാമത്ത് വകുപ്പിന്‍െറ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. പഴശ്ശി കുടീരവും ജില്ല മെഡിക്കല്‍ ഓഫിസും സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സമീപത്താണ് നഴ്സിങ് കോളജ് നിര്‍മാണത്തിന് സ്ഥലമനുവദിച്ചത്. ഇവിടെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാന്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും നിര്‍മാണത്തിന്‍െറ പ്രാരംഭ പ്രവൃത്തികള്‍ ആരംഭിച്ചപ്പോള്‍ പുരാവസ്തുവകുപ്പ് തടയുകയായിരുന്നു. പുരാവസ്തുവകുപ്പിന്‍െറ മ്യൂസിയമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലത്തിന്‍െറ 100 മീറ്റര്‍ ചുറ്റളവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് നിര്‍മാണപ്രവൃത്തികള്‍ തടഞ്ഞത്. ഇതോടെ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഒന്നാം നിലയുടെ നിര്‍മാണത്തിനായി 172 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. നിര്‍മാണപ്രവൃത്തികള്‍ അനിശ്ചിതത്വത്തിലായതോടെ ഈ സാമ്പത്തികവര്‍ഷം തുക ചെലവഴിച്ചില്ളെങ്കില്‍ ഫണ്ട് പാഴാകുന്ന സ്ഥിതിയാണ്. ഇതോടെയാണ് വകുപ്പുതല ചര്‍ച്ചക്കുള്ള സാധ്യത തെളിഞ്ഞത്. പനമരത്താണ് നഴ്സിങ് കോളജ് പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്ന് ദിനംപ്രതി ജില്ലാശുപത്രിയില്‍ എത്തിയാണ് വിദ്യാര്‍ഥികള്‍ പരിശീലനം നേടുന്നത്. ജില്ലാശുപത്രിക്ക് സമീപം കെട്ടിട സൗകര്യങ്ങള്‍ ഒരുക്കി കോളജായി ഉയര്‍ത്തിയില്ളെങ്കില്‍ നഴ്സിങ് സ്കൂളിന്‍െറ അംഗീകാരം റദ്ദാക്കുമെന്ന് നഴ്സിങ് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് കെട്ടിടനിര്‍മാണ പ്രവൃത്തികള്‍ക്ക് നീക്കം തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.