ഐ.എ.വൈ ഭവന ഗുണഭോക്താക്കള്‍ ആശങ്കയില്‍

മാനന്തവാടി: ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം വീട് നിര്‍മാണം ആരംഭിച്ച് പൂര്‍ത്തിയാക്കാത്തവര്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കിയതോടെ ഗുണഭോക്താക്കള്‍ ആശങ്കയില്‍. 2016 ഡിസംബര്‍ 31നകം പണിപൂര്‍ത്തിയാക്കി മുഴുവന്‍ തുകയും കൈപ്പറ്റിയില്ളെങ്കില്‍ പദ്ധതി പ്രകാരം ലഭിക്കാനുള്ള ബാക്കി തുക ലഭ്യമാവുകയില്ല എന്ന് കാണിച്ചുകൊണ്ടാണ് ഗ്രാമപഞ്ചായത്തുകള്‍ ഗുണഭോക്താക്കള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. 96 മുതല്‍ കേന്ദ്രം നടപ്പിലാക്കി വരുന്ന ഇന്ദിര ആവാസ് യോജന പദ്ധതിയുടെ പേര് പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നാക്കി 2017 മുതല്‍ നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് നേരത്തെ അനുവദിച്ച വീടുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 31നകം പണം കൈപ്പറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗുണഭോക്താക്കള്‍ക്ക് നോട്ടീസ് നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ വിഹിതം കേവലം 70,000 രൂപ മാത്രമാണെങ്കിലും ത്രിതല പഞ്ചായത്തുകളും സംസ്ഥാന സര്‍ക്കാറും ചേര്‍ന്ന് ജനറല്‍ വിഭാഗത്തിന് രണ്ടുലക്ഷം രൂപയും പട്ടിക ജാതിക്കാര്‍ക്ക് മൂന്നുലക്ഷവും പട്ടികവര്‍ഗക്കാര്‍ക്ക് മൂന്നരലക്ഷവും രൂപയാണ് വീട് നിര്‍മാണത്തിന് നല്‍കുന്നത്. പദ്ധതിയുടെ പേര് മാറുന്നതിലൂടെ പഴയ മുഴുവന്‍ ആനുകൂല്യങ്ങളും നിലക്കുമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ എഗ്രിമെന്‍റ് വെച്ച് വീട് നിര്‍മാണം ആരംഭിച്ച ഭൂരിഭാഗം പേരുടെയും പ്രവൃത്തികള്‍ പലകാരണങ്ങളാല്‍ മുടങ്ങിയിരിക്കെയാണ് കഴിഞ്ഞ മാസം ആദ്യം മുതല്‍ നോട്ടീസുകള്‍ ലഭിച്ചുതുടങ്ങിയത്. കരിങ്കല്‍ ക്വാറി സമര പ്രതിസന്ധിയും നോട്ട് പ്രതിസന്ധിയും അലട്ടുന്ന സാഹചര്യത്തില്‍ നോട്ടീസ് ലഭിച്ച ഗുണഭോക്താക്കള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ജില്ലയില്‍ 2015-16 വര്‍ഷത്തില്‍ 2403 വീടുകളാണ് ഐ.എ.വൈ പദ്ധതിപ്രകാരം അനുവദിച്ചത്. ഇതില്‍ 645 വീടുകള്‍ മാത്രമാണ് ഇതിനോടകം പൂര്‍ത്തിയായത്. കല്‍പറ്റ ബ്ളോക്കില്‍ 560 വീടുകളില്‍ 94 എണ്ണവും ബത്തേരിയില്‍ 661ല്‍ 233ഉം മാനന്തവാടിയില്‍ 609ല്‍ 144ഉം പനമരം 573ല്‍ 164ഉം വീടുകള്‍ മാത്രമാണ് ഇതിനോടകം പൂര്‍ത്തിയാക്കിയത്. ബാക്കി വീടുകള്‍ പലഘട്ടങ്ങളിലായി നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇവയുടെ ബാക്കി ഫണ്ട് സംബന്ധിച്ച അനിശ്ചിതത്വമാണ് ഗുണഭോക്താക്കളെ ആശങ്കയിലാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പദ്ധതി വിഹിതത്തിന് പുറമെ മുന്‍കാലങ്ങളില്‍ ഐ.എ.വൈ പ്രകാരം വീട് നിര്‍മാണത്തിന് കരാര്‍ വെച്ച് ഗഡുക്കള്‍ വാങ്ങി പണിപൂര്‍ത്തിയാകാത്തവര്‍ക്കും ബാക്കി തുക ലഭിക്കില്ല. ഇത്തരത്തില്‍ 2011-12ല്‍ 535 പേര്‍ക്കും 2012-13ല്‍ 346 പേര്‍ക്കും 2013-14ല്‍ 487 പേര്‍ക്കും 2014-15ല്‍ 991 പേര്‍ക്കും ജില്ലയില്‍ പണിപൂര്‍ത്തിയാക്കി ഗഡുക്കള്‍ ലഭ്യമാവാനുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും ആദിവാസികളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.