പുല്‍പള്ളിയില്‍ ജലനിധി പദ്ധതി ഇഴയുന്നു

പുല്‍പള്ളി: ജലനിധി പദ്ധതി പുല്‍പള്ളിയില്‍ ഇഴയുന്നു. ഒരു വര്‍ഷം മുമ്പ് പൂര്‍ത്തീകരിക്കേണ്ട പണികള്‍ പാതിവഴിയിലാണിപ്പോഴും. 2016 ഡിസംബറില്‍ പണി പൂര്‍ത്തീകരിക്കുമെന്നായിരുന്നു നടത്തിപ്പുകാരുടെ അറിയിപ്പ്. എന്നാല്‍, ഈ കാലാവധി വീണ്ടും മാറ്റി. മാര്‍ച്ച് 31 വരെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സമയം നല്‍കിയിരിക്കുകയാണിപ്പോള്‍. 2013ലാണ് പ്രവൃത്തി ആരംഭിച്ചത്. മൂന്നുവര്‍ഷംകൊണ്ട് മുഴുവന്‍ പണിയും തീര്‍ക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. വൈ.എസ്.എസ്.ഒ എന്ന സന്നദ്ധ സംഘടനക്കാണ് നിര്‍മാണ ചുമതല. 10 കോടിയോളം രൂപ ചെലവിലാണ് പ്രവൃത്തി. 2197 കുടുംബങ്ങളിലേക്ക് വെള്ളംമത്തെിക്കുന്നതോടൊപ്പം പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും കുടിവെള്ളമത്തെിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവൃത്തിയാണിത്. ജലനിധി പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. മുന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്തായിരുന്നു പ്രവൃത്തിക്ക് അനുമതി നല്‍കിയത്. പൈപ്പ് വാങ്ങിയതിലടക്കം അഴിമതി നടന്നതായി സി.പി.ഐ ആരോപിച്ചിരുന്നു. നിശ്ചിത അനുപാതത്തിലുള്ള പൈപ്പുകളല്ല പല പ്രദേശങ്ങളിലും കുഴിച്ചിട്ടിരിക്കുന്നതെന്നും പറയപ്പെടുന്നു. പലയിടത്തും പ്രവൃത്തി തടഞ്ഞ സംഭവങ്ങളും ഉണ്ടായി. വരള്‍ച്ച രൂക്ഷമാകുമ്പോഴും പദ്ധതി വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്. മഴക്കുറവിനാല്‍ കിണറുകളിലടക്കം വെള്ളം വറ്റിത്തുടങ്ങിയിരിക്കുകയാണ്. ഗുണഭോക്താക്കള്‍ക്കുള്ള ചില നിര്‍ദേശങ്ങള്‍ പദ്ധതി നടത്തിപ്പുകാര്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട പരാതികളും ഉയര്‍ന്നിരുന്നു. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായത് ഈയടുത്താണ്. പുല്‍പള്ളി ടൗണിലൂടെ പൈപ്പ് ലൈന്‍ വലിക്കുന്നതുമായി ഉണ്ടായ തര്‍ക്കം നിലനില്‍ക്കുകയാണ്. ടൗണിലൂടെയുള്ള റോഡ് കുത്തിപ്പൊളിച്ചുള്ള പ്രവൃത്തി അനുവദിക്കില്ളെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടൗണില്‍നിന്നും അല്‍പം വിട്ടുമാറിയുള്ള ചെറു റോഡുകളിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം. പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും ഇപ്പോഴത്തെ മെംബറുമായ എം.ടി. കരുണാകരന്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ളെന്നാണ് ഇദ്ദേഹം പറയുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ മാര്‍ച്ച് 31നുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു പ്രകാശ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.