പള്ളിപരിപാലന കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം; പൊലീസ് ലാത്തിവീശി

വടകര: ചോമ്പാല്‍ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് ലാത്തിവീശി. ഞായറാഴ്ച പള്ളിയങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന തെരഞ്ഞെടുപ്പാണ് മണിക്കൂറുകളോളം നീണ്ട സംഘര്‍ഷത്തില്‍ കലാശിച്ചത്. നിലവിലുള്ള പള്ളികമ്മിറ്റി നേതൃത്വത്തിലുള്ള ഒൗദ്യോഗിക വിഭാഗവും പള്ളി സംരക്ഷണ സമിതിക്കാരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് ഹേതുവായത്. തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് നടന്ന ജനറല്‍ബോഡി യോഗത്തിനുശേഷം പാനല്‍ സമര്‍പ്പണത്തിലേക്ക് കടന്നു. എന്നാല്‍, സംരക്ഷണ സമിതി പാനലില്‍ അനുവാദകന്‍, അവതാരകന്‍ എന്നിവരുടെ ഒപ്പും പേരും ഇല്ളെന്നുപറഞ്ഞ് ഭാരവാഹികളുടെ ലിസ്റ്റ് തള്ളിയതായി റിട്ടേണിങ് ഓഫിസര്‍ പ്രഖ്യാപിച്ചു. അതിനൊപ്പം ഒൗദ്യോഗിക വിഭാഗം ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടതായ അറിയിപ്പും വന്നതോടെ ഒരുസംഘം ആളുകള്‍ യോഗവേദിയിലേക്ക് കയറി മൈക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് വേദിയിലേക്ക് കസേരയേറും നടന്നു. ഇരുപക്ഷവും കൈയേറ്റം തുടര്‍ന്നതോടെ സ്ഥലത്ത് ക്യാമ്പ് ചെയ്ത പൊലീസ് പള്ളിയങ്കണത്തിലെ തെരഞ്ഞെടുപ്പുവേദിയില്‍ കയറി ഇരുവിഭാഗക്കാരെയും അടിച്ചോടിച്ചു. പിന്നീട് കുഞ്ഞിപ്പള്ളി ടൗണില്‍ തടിച്ചുകൂടിയ ജനങ്ങളെ പൊലീസ് വിരട്ടിയോടിച്ചു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ മൂന്നുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. റിട്ടേണിങ് ഓഫിസറുടെ സഹായത്തോടെ നിയമവ്യവസ്ഥകള്‍ കാറ്റില്‍പറത്തി ഒൗദ്യോഗികപക്ഷം പാനല്‍ തള്ളി ഭാരവാഹികളെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഭാരവാഹികളുടെ പാനലില്‍ ആവശ്യമായ ഒപ്പുകള്‍ രേഖപ്പെടുത്താതെ റിട്ടേണിങ് ഓഫിസര്‍ തള്ളിയതിലുള്ള വിദ്വേഷം യോഗം അലങ്കോലപ്പെടുത്തി മറുവിഭാഗം പ്രകടിപ്പിച്ചതായി ഒൗദ്യോഗികപക്ഷവും ആരോപിച്ചു. രാവിലെ എട്ടിന് തുടങ്ങിയ ജനറല്‍ബോഡി യോഗം നിയന്ത്രിക്കാന്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പുചെയ്തിരുന്നു. യോഗ സ്ഥലം പൂര്‍ണമായി സി.സി.ടി.വി നിരീക്ഷണത്തിലായിരുന്നു. ടി.ജി. ഇസ്മായില്‍ (പ്രസി), ഇര്‍ഫാന്‍ അഹമ്മദ് (ജന. സെക്രട്ടറി), കെ. അന്‍വര്‍ ഹാജി (ട്രഷറര്‍) തുടങ്ങിയവര്‍ ഭാരവാഹികളായുള്ള കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിങ് ഓഫിസര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.