ഡി.ആർ. മേഘശ്രീ
കൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. കലക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന വാര്‍ത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ.
ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി 828 പോളിങ് ബൂത്തുകളാണ് ഒരുക്കിയത്. 1035 വനിത സ്ഥാനാർഥികളും 933 പുരുഷ സ്ഥാനാർഥികളുമാണ് മത്സര രംഗത്തുള്ളത്. ഗ്രാമപഞ്ചായത്തുകളിൽ 724, നഗര സഭകളിൽ 104 പോളിങ് ബൂത്തുകളാണ് സജ്ജമാക്കുന്നത്.
ജില്ലയിൽ വോട്ടെടുപ്പ് ദിവസം 14 ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 1737 പൊലീസുകാരെ വിന്യസിക്കുമെന്ന് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി പറഞ്ഞു. 47 പ്രദേശങ്ങളിലായി 64 പ്രശ്ന സാധ്യതാ ബൂത്തുകളാണ് ജില്ലയിലുള്ളത്. ബൂത്തുകൾ കേന്ദ്രികരിച്ച് ഗ്രൂപ്പ് പട്രോളിങും സജ്ജമാക്കും. ജില്ലയുമായി അതിർത്തി പങ്കിടുന്ന അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന നടത്തുമെന്നും പൊലീസ് മേധാവി അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക പൊലീസ് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് 9497935224 നമ്പറിൽ പരാതികൾ അറിയിക്കാം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജില്ലയിൽ 3988 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 997 പ്രിസൈഡിങ് ഓഫിസർമാരും 2991 പോളിങ് ഓഫിസർമാരുമാണുള്ളത്. കൽപറ്റ നഗരസഭയിൽ എസ്.ഡി.എം എൽ.പി സ്കൂൾ, മാനന്തവാടി നഗരസഭയിൽ സെന്റ് പാട്രിക്സ് എച്ച്.എസ്.എസ്, സുൽത്താൻ ബത്തേരി നഗരസഭയിൽ അസംപ്ഷൻ എച്ച്.എസ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ സെന്റ് പാട്രിക്സ് എച്ച്.എസ്.എസ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ സെന്റ് മേരീസ് കോളജ്, കൽപറ്റ ബ്ലോക്ക് പഞ്ചായത്തിൽ എസ്.കെ.എം.ജെ.എച്ച്.എസ്, പനമരം ബ്ലോക്ക് പഞ്ചായത്തിൽ ഗവ. എച്ച്.എസ്.എസ് എന്നീ ഏഴ് വിതരണ, സ്വീകരണ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ജില്ലയിൽ 6,04,347 വോട്ടര്‍മാര്‍ക്ക് എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തതായി ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിൽ സംസ്ഥാനത്ത് ബി.എൽ.ഒ-ബി.എൽ.എ യോഗങ്ങൾ പൂർത്തിയാക്കിയ രണ്ടാമത്തെ ജില്ലയാണ് വയനാട്. വോട്ടർപട്ടിക പരിഷ്കരണത്തിൽ 14409 വോട്ടര്‍മാര്‍ ജില്ലയിൽനിന്നും താമസം മാറിയതായി കണ്ടെത്തിയിട്ടുണ്ട്. പട്ടികയിൽ ഒന്നിലധികം തവണ പേരുണ്ടായിരുന്ന 2488 വോട്ടര്‍മാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായും ജില്ല കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.