വോളി താരങ്ങള്‍ അഞ്ചുപേര്‍ മാത്രം; കോച്ചില്ലാതെ പരിശീലനം

കല്‍പറ്റ: വോളിബാള്‍ കളിക്കാന്‍ എത്ര പേര്‍ വേണമെന്നറിയാത്തവരാണോ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ ഭരിക്കുന്നത്? ഒരു കോര്‍ട്ടില്‍ ആറുപേരെങ്കിലും വേണമെന്ന തിരിച്ചറിവില്ലാത്തതുകൊണ്ടാവാം, കല്‍പറ്റയിലെ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ഹോസ്റ്റലില്‍ വോളിബാള്‍ താരങ്ങളായുള്ളത് അഞ്ചു പെണ്‍കുട്ടികള്‍. ഒരു വര്‍ഷത്തോളമായി ഈ കുട്ടികള്‍ എതിരാളികളില്ലാതെ ചുമ്മാ പരിശീലിക്കാന്‍ തുടങ്ങിയിട്ട്. താരങ്ങളായി അഞ്ചുപേര്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ഈയടുത്തുവരെ അവര്‍ക്ക് കളി പറഞ്ഞുകൊടുക്കാന്‍ ഒരു കോച്ചുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച കോച്ചിനു സ്ഥലംമാറ്റമായതോടെ കുട്ടികള്‍ ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. വര്‍ക് അറേഞ്ച്മെന്‍റില്‍ താല്‍ക്കാലിക സ്ഥലംമാറ്റമാണെന്നും ഒന്നുരണ്ടാഴ്ച കഴിയുമ്പോള്‍ കോച്ച് തിരികെയത്തെുമെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതര്‍ ന്യായം പറയുന്നുണ്ടെങ്കിലും ഒന്നും വിശ്വസിക്കാന്‍ വയ്യ. ഭാവിയില്‍ മികച്ച വോളിതാരങ്ങളാകണമെന്ന ആഗ്രഹത്തോടെയാണ് സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ അത്രമേല്‍ ദുരിതമയമായ ഹോസ്റ്റലില്‍ ഈ കുട്ടികള്‍ താമസിച്ചു പഠിക്കുന്നത്. എന്നാല്‍, അഞ്ചുപേര്‍ മാത്രമടങ്ങുന്ന തങ്ങള്‍ ഏതുവിധം പരിശീലിക്കണമെന്നറിയാത്ത കുട്ടികളുടെ ദയനീയാവസ്ഥ കണ്ട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മാസങ്ങള്‍ക്കുമുമ്പേ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് കത്ത് നല്‍കിയിരുന്നു. ഇരു കോര്‍ട്ടിലുമായി അണിനിരക്കേണ്ട 12 പേരെങ്കിലുമില്ലാതെ എങ്ങനെ വോളി പരിശീലിക്കുമെന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ആവലാതി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഗൗനിച്ചതുപോലുമില്ല. ഉള്ള അഞ്ചു പേരാകട്ടെ, വ്യത്യസ്ത ഏജ് ഗ്രൂപ്പില്‍പെട്ടവരായതിനാല്‍ അവര്‍ക്ക് ഒരുമിച്ചൊരു ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. വോളിബാളിന് വേരോട്ടമുള്ള മണ്ണാണ് വയനാട്ടിലേത്. കല്ലൂരും കേണിച്ചിറയും കോട്ടത്തറയുമടക്കമുള്ള സ്ഥലങ്ങളില്‍ വനിതകള്‍ ഉള്‍പ്പെടെ മികച്ച ഭാവിതാരങ്ങള്‍ പിറവിയെടുക്കുന്നുമുണ്ട്. ഇവിടങ്ങളില്‍നിന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലുകളില്‍ പ്രവേശം തേടി വര്‍ഷാവര്‍ഷം ഒരുപാട് കുട്ടികള്‍ സെലക്ഷന്‍ ക്യാമ്പിലത്തെുന്നുണ്ട്. എന്നാല്‍, ഇവരില്‍ ഭൂരിഭാഗം കുട്ടികളെയും മറ്റു ജില്ലകളിലെ ഹോസ്റ്റലുകളിലേക്ക് വിട്ടുനല്‍കുകയാണ്. വയനാട്ടില്‍നിന്നുള്ള കുട്ടികളെ ഇവിടത്തെന്നെ സെലക്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് നിരന്തരം ആവശ്യപ്പെടുമ്പോഴും നിഷേധാത്മകമായാണ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ പ്രതികരണം.കഴിഞ്ഞതവണ സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷന്‍ നേടിയവരില്‍ വയനാട്ടിലേക്ക് അലോട്ട്ചെയ്ത ചില കുട്ടികളെ മറ്റു ജില്ലകളില്‍ വോളിബാളിന് പ്രാമുഖ്യം നല്‍കുന്ന സ്കൂളുകള്‍ റാഞ്ചിയിരുന്നു. വയനാട് സ്പോര്‍ട്സ് ഹോസ്റ്റലിന്‍െറ ദയനീയാവസ്ഥ വിശദീകരിച്ചാണ് സ്കൂളുകള്‍ മിടുക്കരായ കുട്ടികളെ തങ്ങളുടെ കാമ്പസിലേക്ക് ക്ഷണിക്കുന്നത്. തൊഴുത്തിനു സമാനമായ വയനാട് ഹോസ്റ്റലിന്‍െറ പരിതാപാവസ്ഥ കാരണം രക്ഷിതാക്കള്‍ അഡ്മിഷനുശേഷം കുട്ടികളെ ഇവിടേക്ക് വിടാത്ത സംഭവങ്ങളുമുണ്ട്. നിലവില്‍ മൂന്നു കുട്ടികള്‍ പ്ളസ് ടു ക്ളാസുകളില്‍ പഠിക്കുന്നവരാണ്. 10, ഒമ്പത് ക്ളാസില്‍ പഠിക്കുന്നവരാണ് മറ്റു രണ്ടുപേര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.