നഗരസഭയും പൊതുമരാമത്ത് വകുപ്പും ശീതസമരത്തില്‍: മാനന്തവാടിയിലെ ഫെസിലിറ്റേഷന്‍ സെന്‍റര്‍ നിര്‍മാണം നിലച്ചു

മാനന്തവാടി: നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പിന്‍െറയും ശീതസമരംമൂലം ടൂറിസം ഫെസിലിറ്റേഷന്‍ സെന്‍ററിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ നിലച്ചു. നഗര നവീകരണം, വിനോദസഞ്ചാരികള്‍ക്ക് ഇടത്താവളം എന്നീ ഉദ്ദേശ്യത്തോടെ ടൂറിസം വകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് കഴിഞ്ഞ സര്‍ക്കാറാണ് അനുമതി നല്‍കിയത്. ഇതിനായി രണ്ടു കോടിയോളം രൂപ അനുവദിക്കുകയും ചെയ്തു. കബനീ തീരത്ത് മാനന്തവാടി ഹൈസ്കൂള്‍ മുതല്‍ ബസ്സ്റ്റാന്‍ഡ് വരെ റെയിന്‍ ഷെല്‍ട്ടര്‍, ടൈല്‍സ് പാകിയ പാത, പുല്‍ത്തകിടി, എല്‍.ഇ.ഡി ലൈറ്റുകള്‍, കുട്ടികള്‍ക്കായുള്ള പാര്‍ക്ക് എന്നിവയാണ് സെന്‍റര്‍ വിഭാവനം ചെയ്തത്. ഹൈസ്കൂളിന് സമീപം മതില്‍ നിര്‍മിച്ചതോടെയാണ് നഗരസഭയും പൊതുമരാമത്ത് വകുപ്പും തമ്മില്‍ പ്രശ്നം തുടങ്ങിയത്. റോഡില്‍ നിന്നും നിശ്ചിത അകലം പാലിക്കാതെ മതില്‍ നിര്‍മിച്ചത് പൊതുവെ വീതികുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്നും ഇക്കാരണങ്ങളാല്‍ മതില്‍ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കി. എന്നാല്‍, പൊതുമരാമത്ത് വകുപ്പിന്‍െറ സ്ഥലത്ത് പ്രവൃത്തികള്‍ നടത്താന്‍ ആരുടെയും അനുമതി ആവശ്യമില്ളെന്നും പൊളിച്ചുനീക്കിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും കാണിച്ച് പൊതുമരാമത്ത് മറുപടിയും നല്‍കി. ഇതോടെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചു. പിന്നീട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് റോഡിനോട് ചേര്‍ന്നുനില്‍ക്കുന്ന മതില്‍ പൊളിച്ച് നീക്കുന്നതിനും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ റോഡിന്‍െറ മറുഭാഗത്ത് മൂന്നു മീറ്റര്‍ വീതിയില്‍ സൗകര്യം ഒരുക്കാനും ധാരണയാകുകയായിരുന്നു. ഇതുപ്രകാരം മതില്‍ 18 മീറ്ററോളം പൊളിച്ച് നീക്കുകയും, മണ്ണ് മാറ്റി, കാട് വെട്ടിത്തെളിച്ച് വാഹനങ്ങള്‍ക്ക് പോകാനായി മൂന്നു മീറ്റര്‍ സൗകര്യമൊരുക്കുകയും ചെയ്തു. എന്നാല്‍, മതില്‍ പൂര്‍ണമായും പൊളിച്ചുനീക്കണമെന്ന് നഗരസഭ കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് പ്രവൃത്തികള്‍ നിലച്ചത്. പ്ളാനില്‍ രേഖപ്പെടുത്തി നിര്‍മിച്ച മതില്‍ പൊളിച്ച് മാറ്റാന്‍ ഉന്നത അധികൃതരുടെ അടുത്തുനിന്ന് അനുമതി വേണമെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പും, ടൂറിസം വകുപ്പും. അതേസമയം, മതില്‍ പൊളിച്ചു നീക്കണമെന്ന നിര്‍ദേശത്തില്‍നിന്ന് പിന്നാക്കം പോകാന്‍ നഗരസഭ ഭരണസമിതിയും തയാറല്ല. പ്രവൃത്തികളുടെ ആദ്യ ഘഡുവായി 50 ലക്ഷം രൂപയും കരാറുകാരന് നല്‍കി. മതില്‍ പൊളിച്ചുനീക്കിയ കല്ലുകള്‍, പ്രവൃത്തികള്‍ക്കായി ഇറക്കിയ കല്ല്, മണല്‍, ടൈല്‍സുകള്‍ എന്നിവ റോഡരികില്‍ തന്നെ ഇട്ടിരിക്കുന്നത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്കും, ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ്. പ്രശ്നം തീര്‍ക്കേണ്ട ജനപ്രതിനിധികളാകട്ടെ അതിന് തയാറാകുന്നുമില്ല. ഇതോടെ സര്‍ക്കാര്‍ ഖജനാവില്‍നിന്നുള്ള ലക്ഷക്കണക്കിന് രൂപയാണ് ഉപകാരപ്പെടാതെ പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.