വനാതിര്‍ത്തിയില്‍ ഒറ്റപ്പെട്ട് പൂളക്കുന്ന് കാട്ടുനായ്ക്ക കോളനി

കല്‍പറ്റ: പൂര്‍ണമായും വനത്തോട് ചേര്‍ന്ന വീടുകള്‍. സന്ധ്യമയങ്ങിയാല്‍ കാട്ടാനയുള്‍പ്പെടെ വന്യമൃഗങ്ങളെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതി. പ്രാഥമിക സൗകര്യങ്ങളും ശുദ്ധജലവും ഇപ്പോഴും അന്യം. രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും മേപ്പാടി പഞ്ചായത്തിലെ പുളക്കുന്ന് കോളനിക്കാരുടെ ദുരിതത്തിന് അറുതിവന്നില്ളെന്നതിന്‍െറ നേര്‍സാക്ഷ്യങ്ങളാണിവ. എരുമക്കൊല്ലി ചെമ്പ്ര മലയോട് ചേര്‍ന്നാണ് കോളനി സ്ഥിതിചെയ്യുന്നത്. 15 കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട കുടുംബങ്ങളിലായി വൃദ്ധരും കുട്ടികളുമടക്കം 50ഓളം പേരാണ് ഈ മലയോരത്ത് കഴിയുന്നത്. മൂന്ന് സെന്‍റ് വീതം സ്ഥലമാണ് ഓരോ കുടുംബത്തിനും ആകെയുള്ള സമ്പാദ്യം. 2012-13 വര്‍ഷത്തില്‍ പി.വി.ടി.ജി പാക്കേജ് പ്രകാരം ചില കുടുംബങ്ങള്‍ക്ക് നല്ല വീടുകള്‍ കിട്ടിയത് ഒഴിച്ചാല്‍ മറ്റ് പ്രാഥമിക സൗകര്യങ്ങളുടെ കാര്യത്തില്‍പോലും കോളനി വളരെ പിന്നിലാണ്. മേപ്പാടിയില്‍നിന്ന് ആറ് കിലോമിറ്ററോളം ദൂരമുള്ള കോളനിയിലേക്ക് എത്തിപ്പെടാന്‍ സ്വകാര്യ തേയില എസ്റ്റേറ്റിലൂടെ കടന്നുപോവുന്ന ദുര്‍ഘടമായ പാതയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അതിനാല്‍ തന്നെ ആശുപത്രി, മരണം തുടങ്ങിയ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഓട്ടോറിക്ഷ, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ വിളിച്ചാല്‍ 200 മുതല്‍ 300 രൂപ വരെ നല്‍കുകയും വേണം. വേനല്‍ എത്തുന്നതിന് മുമ്പ് കുടിവെള്ളക്ഷാമം രൂക്ഷമായ കോളനിയില്‍ പഞ്ചായത്ത് ഇടപെടല്‍ വൈകുന്നതായി നിവാസികള്‍ ആരോപിക്കുന്നു. കോളനിക്കാരുടെ കാലങ്ങളായുള്ള മുറവിളിക്കൊടുവില്‍ കഴിഞ്ഞ എതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വാട്ടര്‍ അതോറിറ്റി ലക്ഷങ്ങള്‍ ചെലവിട്ട് കുടിവെള്ളത്തിനായി ടാങ്കും പമ്പ് സെറ്റും നിര്‍മിച്ചെങ്കിലും മോട്ടോര്‍ തകരാറിലായതോടെ പലര്‍ക്കും വെള്ളം ലഭിക്കാതായി. പൂളക്കുന്ന് കോളനിയുടെ ഗതികേട് മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. അന്നെല്ലാം മണ്ണും വീടും ഇ.എം.എസ് ഭവനപദ്ധതി എന്നെല്ലാമുള്ള വാഗ്ദാനങ്ങളുമായി രാഷ്ട്രീയക്കാര്‍ ഓടിയത്തെുമെങ്കിലും തങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടായില്ളെന്ന് കോളനിവാസികള്‍ പറയുന്നു. കാപ്പംകൊല്ലി വാര്‍ഡിലെ കോളനികളുടെ ദുരവസ്ഥ പരിഹരിക്കുന്നതിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി പദ്ധതികള്‍ രൂപവത്കരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.