ചെമ്പ്ര എസ്റ്റേറ്റ് തൊഴിലാളി സമരം തുടരുന്നു

മേപ്പാടി: ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് 16 ദിവസം പിന്നിടുമ്പോഴും തൊഴിലാളി സമരം തുടരുന്നു. തോട്ടം തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വവും തുടരുകയാണ്. നവംബര്‍ പത്തിന് ആരംഭിച്ച് കൊളുന്തു നുള്ളി വില്‍പന നടത്തുന്ന സമരം തുടരുകയാണ് തൊഴിലാളികള്‍. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 15 ടണ്ണിലധികം പച്ചത്തേയില തൊഴിലാളികള്‍ ശേഖരിച്ചു. അത് ഏജന്‍റ് മുഖേന തമിഴ്നാട് കോത്തഗിരിയിലെ ഫാക്ടറിയില്‍ നല്‍കുകയാണ് ചെയ്തത്. നുള്ളിയ കൊളുന്തിന്‍െറ തൂക്കം കണക്കാക്കി അതിന്‍െറ വില തൊഴിലാളികള്‍ക്ക് വീതിച്ചുനല്‍കുകയാണ് സംയുക്ത സമരസമിതി ഭാരവാഹികള്‍ ചെയ്യുന്നത്. അത്യാവശ്യ ഘട്ടങ്ങളിലെല്ലാം യൂനിയന്‍ നേതാക്കളുടെ സജീവ സാന്നിധ്യവും സമരത്തിന് വിവിധ കോണുകളില്‍നിന്ന് ലഭിക്കുന്ന പിന്തുണയും സഹായങ്ങളും തൊഴിലാളികള്‍ക്കിടയില്‍ തങ്ങള്‍ തനിച്ചല്ളെന്ന തോന്നല്‍ ജനിപ്പിച്ചിട്ടുണ്ട്. സമരം നീണ്ടുപോയാലും പട്ടിണി കിടക്കേണ്ടിവരില്ളെന്നത് സമരത്തില്‍ ഉറച്ചുനില്‍ക്കാന്‍ അവരെ പ്രാപ്തരാകുന്നു. പൊലീസിനെ ഇടപെടുവിക്കാനുള്ള മാനേജ്മെന്‍റ് നീക്കവും വിജയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ തൊഴില്‍ സമരത്തില്‍ പൊലീസിന്‍െറ വലിയ ഇടപെടല്‍ ഉണ്ടാവാനിടയില്ല. ക്രമസമാധാന പ്രശ്നങ്ങളില്ലാത്ത സാഹചര്യത്തില്‍ പൊലീസ് കാഴ്ചക്കാരുടെ റോളിലായിരിക്കും. തൊഴിലാളി സംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയെന്ന പതിവു തന്ത്രവും ഇവിടെ വിജയിക്കാനിടയില്ളെന്ന് വിലയിരുത്തപ്പെടുന്നു. കക്ഷി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് വളരെ കരുതലോടെയും ഐക്യത്തോടെയുമാണ് സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വം നീങ്ങുന്നത്. ഇതും മാനേജ്മെന്‍റിന്‍െറ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. പച്ചത്തേയില പറിച്ചെടുത്ത തോട്ടം കാടുകയറി നശിക്കാതെ സംരക്ഷിക്കുകയെന്ന നിലയിലാണ് തൊഴിലാളികളെ നേതൃത്വം നയിക്കുന്നത്. പി. ഗഗാറിന്‍, പി.കെ. അനില്‍കുമാര്‍, കെ.ജി. വര്‍ഗീസ്, വേണു മാസ്റ്റര്‍, കെ.ടി. ബാലകൃഷ്ണന്‍ തുടങ്ങി വിവിധ യൂനിയന്‍ നേതാക്കള്‍ ഏതാണ്ടെല്ലാ ദിവസവും തൊഴിലാളികളെ ജോലി സ്ഥലത്ത് സന്ദര്‍ശിക്കുന്നുണ്ട്. സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി. മോഹനന്‍, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്‍റ് പി.പി. ആലി എന്നിവരും എസ്റ്റേറ്റിലത്തെിയിരുന്നു. ഈ നിലക്ക് തോട്ടം അനിശ്ചിതമായി അടച്ചിടുന്നത് സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാക്കും. നിയമവും നടപടി ക്രമങ്ങളും പാലിക്കാതെയുണ്ടായ ലോക്കൗട്ട് മാനേജ്മെന്‍റിന് ആ സാഹചര്യത്തില്‍ ഗുണകരമാവില്ല. മര്യാദകള്‍ പാലിക്കാതെ ഒരു സുപ്രഭാതത്തില്‍ തോട്ടം അടച്ചുപൂട്ടിയ നടപടി പൊതുസമൂഹവും അംഗീകരിക്കുന്നില്ല എന്നതാണ് വിവിധ മേഖലകളില്‍നിന്ന് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സഹായങ്ങളും പിന്തുണയും വ്യക്തമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.