കോയമ്പത്തൂര്‍ ജില്ലയില്‍ ‘നോട്ട’ക്ക് 35,578 വോട്ട്

കോയമ്പത്തൂര്‍: ജില്ലയിലെ 10 നിയമസഭാ മണ്ഡലങ്ങളില്‍നിന്ന് നോട്ടക്ക് 35,578 വോട്ടുകള്‍ ലഭിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി. എല്ലാ മണ്ഡലങ്ങളിലും നോട്ടക്ക് മൂവായിരത്തില്‍ പരം വോട്ടുകള്‍ ലഭിച്ചു. കിണത്തുക്കടവില്‍ ഡി.എം.കെ സ്ഥാനാര്‍ഥി കുറിച്ചി പ്രഭാകരന്‍ അണ്ണാ ഡി.എം.കെയുടെ എട്ടിമട ഷണ്‍മുഖനോട് 1,332 വോട്ടിനാണ് പരാജയപ്പെട്ടത്. ഈ മണ്ഡലത്തില്‍ 3,884 വോട്ടാണ് നോട്ടക്ക് വീണത്. ഇത്തരത്തില്‍ സംസ്ഥാനത്തെ 16 മണ്ഡലങ്ങളില്‍ ജയിച്ച സ്ഥാനാര്‍ഥിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ നോട്ടക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചു. കോയമ്പത്തൂരിലെ മിക്ക മണ്ഡലങ്ങളിലും പാട്ടാളി മക്കള്‍ കക്ഷി, നാം തമിളര്‍ കക്ഷി എന്നിവയുടെ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകളെക്കാള്‍ നോട്ടക്കാണ് വോട്ട് കിട്ടിയത്. ജില്ലയില്‍ പാട്ടാളി മക്കള്‍ കക്ഷിക്ക് 16,147 വോട്ടും നാം തമിളര്‍ കക്ഷിക്ക് 24,811 വോട്ടും കിട്ടി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നോട്ടക്ക് ജില്ലയില്‍ 3,061 വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. ജില്ലയില്‍ മത്സരിച്ച 154 സ്ഥാനാര്‍ഥികളില്‍ 133 പേര്‍ക്ക് കെട്ടിവെച്ച തുക നഷ്ടമായി. പോള്‍ ചെയ്ത വോട്ടുകളില്‍ ആറു ശതമാനം ലഭിക്കാത്തവര്‍ക്കാണ് ഡെപ്പോസിറ്റ് തുക നഷ്ടപ്പെടുക. ജനക്ഷേമ മുന്നണി, പാട്ടാളി മക്കള്‍ കക്ഷി, നാം തമിളര്‍ കക്ഷി എന്നിവയുടെ മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കും തുക നഷ്ടപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.