ദുരിതം വിട്ടൊഴിയാതെ കാപ്പിക്കളം പുനരധിവാസ കോളനി

വെള്ളമുണ്ട: സര്‍ക്കാര്‍ ഏറ്റെടുത്ത് പുനരധിവസിപ്പിച്ച കാപ്പിക്കളം കോളനിക്ക് നീണ്ട എട്ടുവര്‍ഷം കഴിയുമ്പോഴും ദുരിതങ്ങള്‍ മാത്രം ബാക്കി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കാപ്പിക്കളം ആദിവാസി കോളനിയിലാണ് ഇല്ലായ്മകളുടെ നടുവില്‍ ദുരിതജീവിതം നയിക്കുന്നത്. കുറ്റ്യാംവയല്‍ സെക്ഷന്‍ ഫോറസ്റ്റിനോട് ചേര്‍ന്ന് അധിവസിച്ചിരുന്ന ഇവരെ 2008ലാണ് സര്‍ക്കാര്‍ ബാണാസുര സാഗര്‍ ഡാം പ്രദേശത്തോട് ചേര്‍ന്ന് പുനരധിവസിപ്പിച്ചത്. 2006ലെ വനാവകാശ നിയമപ്രകാരം ഒരേക്കറോളം ഭൂമി ഓരോ കുടുംബത്തിനും സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ഇനിയും പരിഹാരമായില്ല. പണിയ വിഭാഗത്തിലെ 41 കുടുംബങ്ങളാണ് ഇവിടെയുള്ളത്. റോഡ്, വെള്ളം, വെളിച്ചം എന്നിവ ഇപ്പോഴും അന്യമാണ്. കക്കൂസോ, കിണറോ ഇവിടെ ആവശ്യത്തിനില്ല. വിദ്യാര്‍ഥികളുടെ പഠനവും പാതിവഴിയിലാണ്. കോളനിവാസികള്‍ക്ക് കുടിവെളളത്തിന് ഏറെ ദൂരം താണ്ടേണ്ടി വരുന്നു. അകലെയുള്ള നീര്‍ച്ചോലകളാണ് ആശ്രയം. വേനല്‍ കനത്തതോടെ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. പടിഞ്ഞാറത്തറയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരം പിന്നിട്ട് ഒരു കിലോമീറ്ററോളം കുത്തനെ കയറ്റം കയറി വേണം കോളനിയിലത്തൊന്‍. കോളനി പ്രദേശങ്ങളില്‍ വൈദ്യുതി ലൈന്‍ കടന്നുപോവുന്നുണ്ടെങ്കിലും മിക്ക കുടുംബങ്ങള്‍ക്കും വൈദ്യുതി കിട്ടിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.