ഇസ്രായേലില്‍ ജോലി: നാലുപേര്‍ ചേര്‍ന്ന് യുവാവിന്‍െറ എട്ടരലക്ഷം തട്ടി

കല്‍പറ്റ: മാസം ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി ഇസ്രായേലില്‍ വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് നാലുപേര്‍ ചേര്‍ന്ന് 8,52,000 രൂപ തട്ടി. പറഞ്ഞ ജോലി നല്‍കാതെ വഞ്ചിക്കുകയും ചെയ്തു. പുല്‍പള്ളി ചെറ്റപ്പാലം പുതുച്ചിറ വീട്ടില്‍ പി.ആര്‍. പ്രമോദാണ് തട്ടിപ്പിനിരയായത്. ഇസ്രായേല്‍ നല്‍കുന്ന സൗജന്യ വിസ കാണിച്ചാണ് ഇത്രയും രൂപ തന്നില്‍നിന്ന് തട്ടിയതെന്ന് പ്രമോദും സുഹൃത്ത് എം.പി. സജിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2015 ഫെബ്രുവരിയില്‍ ബത്തേരിയിലെ ഒരു സ്ഥാപനത്തില്‍ വെച്ച് പരിചയപ്പെട്ട കെ.കെ. പൗലോസാണ് തന്‍െറ ഭാര്യ ഇസ്രായേലില്‍ ജോലി ചെയ്യുന്നുണ്ടെന്നും അവിടെ ഒരു വ്യക്തിയുടെ കെയര്‍ടേക്കറായി ജോലിക്കുള്ള വിസ തരപ്പെടുത്തിത്തരാമെന്നും മാസശമ്പളമായി ഒരു ലക്ഷം രൂപ ലഭിക്കുമെന്നും വാഗ്ദാനം നല്‍കിയത്. തുടര്‍ന്ന് ബത്തേരിയിലെ ഒരു സ്ഥാപനത്തില്‍വെച്ച് കെ.കെ. പൗലോസ് സിനു ആന്‍റണി എന്ന വ്യക്തിയെ പരിചയപ്പെടുത്തി. വിസക്കുള്ള പ്രാഥമിക ചെലവുകള്‍ക്കായി 2015 മാര്‍ച്ച് 17ന് 80,000 രൂപ ബത്തേരിയിലെ ഫെഡറല്‍ ബാങ്കില്‍ പൗലോസിന്‍െറ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. അന്നേ ദിവസംതന്നെ സിനു ആന്‍റണിയുടെ സഹോദരി മോളി ആന്‍റണിയുടെ പേരിലുള്ള ബത്തേരി എസ്.ബി.ടി ശാഖയില്‍ 20,000 രൂപകൂടി നിക്ഷേപിച്ചു. പിന്നീട് അതേ മാസംതന്നെ, ഇരുവരുടെയും നിര്‍ദേശപ്രകാരം ബിബിന്‍ ബേബി എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് രണ്ടു തവണകളായി 50,000 രൂപ വിസയുടെ മറ്റു നടപടികള്‍ക്കായി നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് ഏപ്രിലില്‍ ഇസ്രായേലില്‍ ജോലിക്ക് പോകുന്നതിനുള്ള വിസയും ജോബ് ഓര്‍ഡറും വന്നുവെന്ന് അറിയിച്ചു. ഏപ്രില്‍ രണ്ടിന് കെ.കെ. പൗലോസിന്‍െറയും സിനു ആന്‍റണിയുടെയും അടുത്തത്തെുകയും നേരത്തേ ആവശ്യപ്പെട്ടതുപോലെ അന്നേ ദിവസം പൗലോസിന്‍െറ അക്കൗണ്ടിലേക്ക് 6,50,000 രൂപ നിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരുടെയും നിര്‍ദേശപ്രകാരം ഡല്‍ഹിയിലെ ന്യൂമാസ്റ്റര്‍ കെയര്‍ ട്രെയ്നിങ് സെന്‍റര്‍ എന്ന സ്ഥാപനത്തില്‍ 52,000 രൂപ ഫീസിനത്തില്‍ നല്‍കി പരിശീലനം പൂര്‍ത്തിയാക്കിയശേഷം ഇസ്രായേലിലേക്ക് പോകുകയായിരുന്നു. മൊത്തം 8,52,000 രൂപയാണ് ഇരുവര്‍ക്കുമായി നല്‍കിയത്. ഇസ്രായേലിലത്തെിയശേഷം 2015 മേയ് 30ന് മേജര്‍22 ലിമിറ്റഡ് എന്ന കെയര്‍ ഗിവിങ് സ്ഥാപനത്തില്‍ ജോലിക്കു ചേരുകയും അവിടെനിന്ന് വൃദ്ധസദനത്തിലേക്ക് ജോലിക്കയക്കുകയും ചെയ്തു. നേരത്തേ നല്‍കിയ വാഗ്ദാനത്തിന് വിപരീതമായി നൂറിലധികം രോഗബാധിതരും വൃദ്ധരുമായ വ്യക്തികളെ 24 ദിവസം പരിചരിക്കേണ്ടിവന്നു. കഴിക്കാന്‍ ഭക്ഷണമോ കിടക്കാന്‍ സ്ഥലമോ ഇല്ലാതെ ഇക്കാലയളവില്‍ ദുരിതത്തില്‍പെടുകയായിരുന്നു. മാത്രമല്ല, ചെയ്ത ജോലിക്ക് പ്രതിഫലമായി ഒന്നും നല്‍കാന്‍ സ്ഥാപനം തയാറായില്ളെന്നും പ്രമോദ് പറഞ്ഞു. ഇസ്രായേലില്‍ രോഗബാധിതരായ ജനങ്ങളെ പരിചരിക്കുന്നതിന് സ്റ്റേറ്റ് ഓഫ് ഇസ്രായേല്‍ സൗജന്യ വിസയാണ് നല്‍കുന്നതെന്ന് പിന്നീടാണ് അറിയാന്‍ സാധിച്ചത്. ഇല്ലാത്ത ജോലി വാഗ്ദാനം ചെയ്താണ് കെ.കെ. പൗലോസ്, സിനു ആന്‍റണി, ബിബിന്‍ ബേബി, മോളി ആന്‍റണി എന്നിവര്‍ ചേര്‍ന്ന് 8,52,000 രൂപ കൈക്കലാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ബത്തേരി കോടതിയുടെ നിര്‍ദേശപ്രകാരം 1270/15ാം നമ്പര്‍ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. എന്നാല്‍, പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നത്. നിരവധിയാളുകള്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നുണ്ട്. സ്ത്രീകളടക്കം ചെറിയ ശമ്പളത്തിനാണ് ഇസ്രായേലില്‍ പണിയെടുക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.