സുല്‍ത്താന്‍ ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചിത്രം വ്യക്തമായില്ല. മുന്‍ പൂതാടി പഞ്ചായത്ത് പ്രസിഡന്‍റും പട്ടികവര്‍ഗ കമീഷന്‍ അംഗവുമായിരുന്ന രുഗ്മിണി സുബ്രഹ്മണ്യന്‍, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി പി. വാസുദേവന്‍ എന്നിവരുടെ പേരാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. കുറുമ സമുദായാംഗമായ രുഗ്മിണിക്ക് നറുക്കുവീഴാനാണ് സാധ്യത. യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഒൗദ്യോഗികമായി നടന്നിട്ടില്ളെങ്കിലും പാര്‍ട്ടി, മുന്നണി യോഗങ്ങളിലൂടെ നിലവിലെ എം.എല്‍.എ കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറങ്ങിക്കഴിഞ്ഞു. മൂന്നു നിയോജക മണ്ഡലങ്ങളില്‍ ബത്തേരി ഒഴികെയുള്ള രണ്ടുമണ്ഡലങ്ങളിലും സി.പി.എം സ്ഥാനാര്‍ഥികളെ നിശ്ചയിച്ചുകഴിഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ കല്‍പറ്റ ജനറല്‍ സീറ്റില്‍ മത്സരിക്കുമ്പോള്‍ മാനന്തവാടി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ തലമുതിര്‍ന്ന നേതാവ് ഒ.ആര്‍. കേളുവാണ് സ്ഥാനാര്‍ഥി. യു.ഡി.എഫ് സ്ഥാനാര്‍ഥിയും നിലവില്‍ മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയുടെ പിതൃസഹോദരന്‍െറ മകളുടെ ഭര്‍ത്താവാണിദ്ദേഹം. കല്‍പറ്റയില്‍ സി.കെ. ശശീന്ദ്രന്‍െറ സ്ഥാനാര്‍ഥിത്വം ജില്ലയില്‍തന്നെ പാര്‍ട്ടിക്ക് ഉണര്‍വ് പകര്‍ന്നിട്ടുണ്ട്. ബത്തേരിയില്‍ 1996ല്‍ പി.വി. വര്‍ഗീസ് വൈദ്യരും 2006ല്‍ പി. കൃഷ്ണപ്രസാദും അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ വിജയിച്ചിരുന്നു. ഒത്തുപിടിച്ചാല്‍ 2016ലും വിജയം ആവര്‍ത്തിക്കാമെന്ന പ്രത്യാശ പാര്‍ട്ടിക്കുണ്ട്. എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ വികസനമേഖലയിലും സാമൂഹികബന്ധങ്ങളിലും ശ്രദ്ധേയനായ ഐ.സി. ബാലകൃഷ്ണനോടേറ്റുമുട്ടാന്‍ മതിയായ ഒരു സ്ഥാനാര്‍ഥിയെ കണ്ടത്തൊന്‍ സി.പി.എം പാടുപെടുകയാണ്. രാഘവന്‍ മാസ്റ്റര്‍ക്കും രാജന്‍ മാസ്റ്റര്‍ക്കും ശേഷം എം.എല്‍.എ പദവി കിട്ടാക്കനിയായ കുറുമ സമുദായത്തിന്‍െറ മുറുമുറുപ്പുകൂടി പരിഗണിച്ചാണ് സി.പി.എം രുഗ്മിണിയെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിക്കുന്നത്. വയനാട്ടില്‍ ഏറ്റവുമധികം പാര്‍ട്ടി വോട്ടുകളുള്ളത് ബത്തേരി മണ്ഡലത്തിലാണെന്നാണ് സി.പി.എമ്മിന്‍െറ കൈവശമുള്ള കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ പാര്‍ലമെന്‍റ്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലുണ്ടായ ഇടതുമുന്നേറ്റവും ബത്തേരി മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫും കോണ്‍ഗ്രസിലും ഉടലെടുത്തിട്ടുള്ള പ്രശ്നങ്ങളും കേരള കോണ്‍ഗ്രസ്-എമ്മിന്‍െറ നിലപാടുമാണ് സി.പി.എമ്മിന് ഒരുകൈ നോക്കാന്‍ പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍, സീറ്റുറപ്പിച്ച മട്ടിലാണ് യു.ഡി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.