ഒരാള്‍ക്ക് കൂടി കുരങ്ങുപനി; ജില്ലയില്‍ രോഗികളുടെ എണ്ണം ആറായി

കല്‍പറ്റ: ജില്ലയില്‍ ഒരാള്‍ക്കു കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. മീനങ്ങാടി കൊളഗപ്പാറ സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച് കഴിഞ്ഞ ഏഴിന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കത്തെിയ യുവതിയുടെ രക്തസാമ്പ്ള്‍ മണിപ്പാലിലുള്ള വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് രക്തപരിശോധന ഫലം പുറത്തുവന്നത്. ഇതോടെ ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ മാസം നാലിനാണ് ജില്ലയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മാടപ്പള്ളിക്കുന്ന് സ്വദേശിയായ കര്‍ഷകന്‍, നൂല്‍പ്പുഴ കരിപ്പൂര്‍ കാട്ടുനായ്ക്കകോളനിയിലെ യുവതി, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സീതാമൗണ്ടിലുള്ള രണ്ടു വീട്ടമ്മമാര്‍ ഒരു കര്‍ഷകന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കുരങ്ങുപനിയുടെ കാഠിന്യം ജില്ലയില്‍ വളരെ കുറവാണെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി നാലിനാണ് രോഗം വയനാട്ടില്‍ സ്ഥിരീകരിച്ചതെങ്കില്‍ ഈ വര്‍ഷം ഫെബ്രുവരി നാലിനാണ് കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത്. 2015 ജനുവരി മുതല്‍ മാര്‍ച്ച് വരെ നൂറിലധികം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടത്തെിയിരുന്നു. രക്തസാമ്പ്ള്‍ പരിശോധനയില്‍ അമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഇതില്‍ അഞ്ച് പേര്‍ മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇതുവരെ ആറു പേര്‍ക്ക് മാത്രമാണ് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ നാലു പേരും കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ താമസിക്കുന്നവരാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തിപ്പെടുത്തിയതിനാല്‍ രോഗം പടരുന്നത് തുടക്കത്തില്‍തന്നെ തടയാന്‍ സാധിച്ചു. കഴിഞ്ഞ മാസം പതിനൊന്നിന് കുരങ്ങുപനിയെ കുറിച്ച് പഠിക്കാനും അന്വേഷിക്കാനുമായി നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആലപ്പുഴ യൂനിറ്റില്‍ നിന്നത്തെിയ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം ഇത്തവണ കുരങ്ങുപനി കൂടുതല്‍ പേര്‍ക്ക് പടരാന്‍ സാധ്യതയുള്ളതായി കണ്ടത്തെിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ഉണര്‍ന്നുപ്രവര്‍ത്തിച്ചതിനാലാണ് പനി ജില്ലയില്‍ നിയന്ത്രണ വിധേയമാകുന്നത്. വാക്സിനേഷന്‍, കുരങ്ങു ചത്ത പ്രദേശങ്ങളില്‍ മലാത്തിയോണ്‍ പൊടി വിതറല്‍, മെഡിക്കല്‍ ക്യാമ്പുകള്‍, പനി സര്‍വേ, സുരക്ഷിത മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനെ കുറിച്ചുള്ള ബോധവത്കരണങ്ങള്‍ എന്നിവയാണ് നടത്തിവരുന്നത്. ഇതുവരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പതിനഞ്ചോളം കുരങ്ങുകളെയാണ് ചത്തനിലയില്‍ കണ്ടത്തെിയത്. മുള്ളന്‍കൊല്ലി, ചെതലയം, തിരുനെല്ലി, കല്‍പറ്റ, കോളിയാടി, വാഴവറ്റ എന്നിവിടങ്ങളിലാണ് കുരങ്ങുകളെ ചത്തനിലയില്‍ കണ്ടത്തെിയത്. കഴിഞ്ഞ വര്‍ഷം ഇരുനൂറിലധികം പേര്‍ രോഗലക്ഷണവുമായി ചികിത്സ തേടിയതില്‍ നൂറ്റി രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പതിനൊന്ന് പേര്‍ മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.