തൊഴിലുറപ്പ് പദ്ധതി: നാല് പഞ്ചായത്തുകളില്‍ കിണര്‍ റീചാര്‍ജ് ചെയ്യും

കല്‍പറ്റ: ഇന്ദിര ആവാസ് യോജന, ലക്ഷംവീട് പദ്ധതികളിലും മറ്റും നിര്‍മിച്ച വീടുകളില്‍ കിണര്‍ റീചാര്‍ജിങ് നടത്താന്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച ഗ്രാമപഞ്ചായത്തുകളുടെ യോഗത്തില്‍ തീരുമാനിച്ചു. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ പൈലറ്റ് പ്രോജക്ടായി പൂതാടി, മുള്ളന്‍കൊല്ലി, പുല്‍പള്ളി, നൂല്‍പുഴ പഞ്ചായത്തുകളിലാണ് മീഡിയം കപ്പാസിറ്റി ടാങ്ക്, ഫില്‍ട്ടര്‍ എന്നിവ ഉപയോഗിച്ചുള്ള കിണര്‍ റീചാര്‍ജ് ചെയ്യുക. തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ഓരോ പഞ്ചായത്തിലും കുറഞ്ഞത് രണ്ടോ മൂന്നോ ആസ്തി വികസന പദ്ധതി നടപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ നിര്‍ദേശിച്ചു. തോട് വൃത്തിയാക്കലിന്‍െറ ഭാഗമായി അരികുകളിലെ വിവിധ തരം ചെടികളും മറ്റും നശിപ്പിക്കരുതെന്ന് കലക്ടര്‍ പറഞ്ഞു. തോട് കൈയേറ്റം പഞ്ചായത്തുകള്‍ പരിശോധിക്കണം. തോടുകള്‍ സംബന്ധിച്ച രജിസ്റ്റര്‍ പഞ്ചായത്ത് തയാറാക്കണം. ഗ്രാമപഞ്ചായത്തുകളില്‍ തകര്‍ച്ചയിലായ അങ്കണവാടികള്‍ക്ക് പകരം പുതിയ അങ്കണവാടികള്‍ വകുപ്പിന്‍െറ സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ നിര്‍മിക്കാന്‍ കഴിയുമെന്നും കലക്ടര്‍ പറഞ്ഞു. ജൈവകര്‍ഷകര്‍ക്ക് മണ്ണിര കമ്പോസ്റ്റിങ്ങിന്‍െറ സാമഗ്രികളും തൊഴിലും കൊടുക്കാന്‍ കഴിയുമെന്ന് തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയന്‍റ് പ്രോഗ്രാം കോഓഡിനേറ്റര്‍ സി.വി. ജോയി അറിയിച്ചു. വ്യക്തികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ കുളം കുഴിച്ചുനല്‍കുന്ന പ്രവൃത്തിയും വിവിധ പഞ്ചായത്തുകളിലായി നടത്തിവരുന്നു. രണ്ട് ലക്ഷം രൂപ വരെ ഒരു കുളത്തിന് ചെലവഴിക്കുന്നുണ്ട്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, കല്‍പറ്റ നഗരസഭ ചെയര്‍പേഴ്സന്‍ ബിന്ദു ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.