സുല്‍ത്താന്‍ ബത്തേരി: നൂല്‍പുഴ പഞ്ചായത്തിലെ മുളഞ്ചിറ കോളനിക്കാരുടെ ജീവിതം ദുരിതപൂര്‍ണം. ഒരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് കോളനിക്കാര്‍ കഴിയുന്നത്. താമസിക്കാന്‍ വാസയോഗ്യമായ വീടുകളോ വൈദ്യുതിയോ ആവശ്യത്തിന് കുടിവെള്ളമോ ഇല്ലാതെയാണ് 78ഓളം കുടുംബങ്ങള്‍ കോളനിക്കുള്ളില്‍ കഴിയുന്നത്. പത്തോളം വീടുകളാണ് ഇവിടെ വര്‍ഷങ്ങളായി തറയില്‍ ഒതുങ്ങി നില്‍ക്കുന്നത്. വൈദ്യുതി കോളനിയില്‍ എത്തിയിട്ടുണ്ടങ്കിലും ഒരു കുടുംബത്തില്‍പോലും വൈദ്യുതി നല്‍കിയിട്ടില്ല. കോളനിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച വീടുകളാണ് കരാറുകാരന്‍ തട്ടിപ്പു നടത്തിയതിനാല്‍ തറയില്‍ ഒതുങ്ങി നില്‍ക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കാതെ പലവീടുകളുടേയും പണം കരാറുകാരന്‍ തട്ടിയെടുത്തതായും കോളനിക്കാര്‍ പറയുന്നു. പുതിയവീട് നിര്‍മിക്കുന്നതിനായി ഉണ്ടായിരുന്ന വീട് പൊളിച്ച കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. താല്‍ക്കാലിക കൂരകള്‍ക്കുള്ളിലാണ് കുടുംബങ്ങള്‍ കുട്ടികളുമായി കഴിയുന്നത്. വീടില്ലാത്തതിനെ തുടര്‍ന്ന് ഒരു വീട്ടില്‍ അഞ്ചുകുടുംബങ്ങള്‍ വരെയാണ് താമസിക്കുന്നത്. ധാരാളം കുടുംബങ്ങള്‍ ഉള്ളതിനാല്‍ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ കക്ഷികള്‍ ഇവിടെ തമ്പടിക്കാറുണ്ടെങ്കിലും ഫലം വന്നുകഴിഞ്ഞാല്‍ ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ളെന്നും കോളനിക്കാര്‍ പറയുന്നു. കോളനിയോടുള്ള അവഗണന അവസാനിപ്പിച്ച് കോളനിയിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.