മാനന്തവാടി: കഞ്ചാവ് വലിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി എക്സൈസിനെ ഏല്‍പിച്ച വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താന്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയര്‍ന്ന എക്സൈസ് എസ്.ഐക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങിയതായി സൂചന. രണ്ടാഴ്ച മുമ്പ് ജില്ലയിലെ ചെറുപട്ടണത്തിലാണ് സംഭവം. ബീഡി വലിക്കുന്നതിനിടെ സംശയം തോന്നിയ മൂന്നു വിദ്യാര്‍ഥികളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് എക്സൈസിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ആദ്യം എത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ കുട്ടികളെ കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ആയതിനാല്‍ നിസാര വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍, കൈക്കൂലി നല്‍കിയാണ് കേസില്‍ നിന്ന് ഒഴിവാക്കിയതെന്ന് കാണിച്ച് വിദ്യാര്‍ഥികള്‍ മീനങ്ങാടി വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുടെ മൊഴി വിജിലന്‍സ് ശേഖരിച്ചു. എന്നാല്‍, സമ്മര്‍ദങ്ങളെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കൃത്യമായ മൊഴി നല്‍കാന്‍ തയാറായില്ളെന്ന സൂചനയുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.