പച്ചിലക്കാട് പടിക്കംവയലിലെ കടുവ ഡ്രോൺ കാമറയിൽ പതിഞ്ഞപ്പോൾ
കൽപറ്റ: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിൽ ഭീതി പടർത്തിയ കടുവയെ തിരിച്ചറിഞ്ഞു. അഞ്ച് വയസുള്ള വയനാട് വന്യജീവി സങ്കേതത്തിലെ 11-ാം നമ്പർ കടുവയാണ് ജനവാസ മേഖലയിൽ ഇറങ്ങിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടത്തിയ തെർമൽ ഡ്രോൺ നിരീക്ഷണത്തിൽ പതിച്ച ദൃശ്യങ്ങളിൽ നിന്നാണ് ഡബ്ല്യു.എ.എൽ 112-ാം നമ്പർ കടുവയാണെന്ന് കണ്ടെത്തിയത്.
അതേസമയം, കടുവയെ തുരത്താനുള്ള നടപടികൾ വനം വകുപ്പ് ഊർജിതമാക്കി. വയനാട് പച്ചിലക്കാട് പടിക്കം വയലിൽ നിന്ന് കടുവ മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങിയോ എന്നും പരിശോധിക്കുന്നുണ്ട്. കടുവയുടെ സഞ്ചാരപഥം നിരീക്ഷിക്കാൻ പടിക്കംവയലിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തെർമൽ ഡ്രോൺ അടക്കമുള്ള സംവിധാനം ഉപയോഗിച്ചാണ് പരിശോധന.
അതിനിടെ, കടുവയെ തുരത്താനുള്ള ദൗത്യത്തിനായി കുങ്കിയാനകളെ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മുത്തങ്ങ ആനപ്പന്തിയിൽ നിന്ന് രണ്ട് കുങ്കിയാനകളെ പച്ചിലക്കാട് എത്തിക്കും. മാനന്തവാടി, കൽപറ്റ ആർ.ആർ.ടി സംഘങ്ങൾ സ്ഥലത്തു ക്യാമ്പ് ചെയ്തു സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. തുരുത്താൻ സാധിച്ചില്ലെങ്കിൽ കടുവയെ കൂടുവെച്ച് പിടികൂടും.
ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതിനാൽ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിൽ ഉച്ചവരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാർഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലുമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് നിർദേശം. ഉച്ചക്ക് മുമ്പ് കടുവയെ കണ്ടെത്തിയില്ലെങ്കിൽ നിരോധനാജ്ഞ നീട്ടിയേക്കും.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് വയനാട് പച്ചിലക്കാട് പടിക്കം വയലിലാണ് കടുവയെ നാട്ടുകാർ കണ്ടത്. ഉന്നതിയിലെ വിനു തൊട്ടടുത്ത പ്രദേശത്തിലൂടെ കടുവ നടന്നു പോകുന്നത് കണ്ടത്. ഇയാളാണ് നാട്ടുകാരെ വിവരമറിയിക്കുന്നത്. നോർത്ത് വയനാട് ഡിവിഷൻ മാനന്തവാടി റേഞ്ച് വെള്ളമുണ്ട സെക്ഷനിൽ പടിക്കംവയലിൽ ജോണി തൈപ്പറമ്പിൽ എന്നയാളുടെ സ്വകാര്യ കൃഷിയിടത്തിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന വനം വകുപ്പ് അറിയിച്ചു.
കമ്പളക്കാട് പൊലീസും വെള്ളമുണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചതിനെ തുടർന്ന് കടുവയുടെ കാൽപ്പാടുകൾ തിരിച്ചറിഞ്ഞു. കടുവ തൊട്ടടുത്ത തോട്ടത്തിലേക്കാണ് കടന്നുപോയത്. പരിശോധന നടത്തിയെങ്കിലും തിങ്കളാഴ്ച വൈകുന്നേരം വരെ കടുവയെ കണ്ടെത്താനായിട്ടില്ല. കാൽപ്പാടുകൾ കടുവയുടെതാണെന്ന് സ്ഥിരീകരിച്ചതോടെ ജനം ഭയപ്പാടിലാണ്.
ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം വന്നതോടെ പച്ചിലക്കാട് പ്രദേശത്തെ കടകമ്പോളങ്ങൾ തുറന്നെങ്കിലും ആളുകൾ പുറത്തിറങ്ങാതെയായി. തൊട്ടടുത്ത പ്രദേശമായ കണിയാമ്പറ്റ മില്ലുമുക്ക് കൂടോത്തുമ്മലിലും കടുവപ്പേടിയിലായി. കടുവയെ കണ്ട സ്വകാര്യതോട്ടത്തിലെ ഇലക്ട്രിക് ടവറിന് കീഴിൽ കടുവ വിശ്രമിക്കുന്ന ദൃശ്യം ഡ്രോൺ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ദേശീയ കടുവാ പരിപാലന അതോറിറ്റിയുടെ മാർഗ നിർദേശപ്രകാരമുള്ള ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിക്കാനുള്ള നിർദേശം ഉത്തരമേഖലാ സി.സി.എഫ് മുമ്പാകെ നോർത്ത് വയനാട് ഡി.എഫ്.ഒ നൽകും. ഈ ടെക്നിക്കൽ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ തുടർ നടപടികൾ സ്വീകരിക്കുക.
പച്ചിലക്കാട്ടെ ജനവാസ കേന്ദ്രത്തിൽ കടുവ എങ്ങനെയെത്തി എന്നതാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ കുഴക്കുന്ന ചോദ്യം. പച്ചിലക്കാട്നിന്ന് വനത്തിലേക്ക് ഏകദേശം ആറ് കിലോമീറ്റർ ദൂരമുണ്ട്. പ്രദേശങ്ങളിൽ അധികവും വയൽ പ്രദേശമാണ്. അതുകൊണ്ടുതന്നെ കടുവക്ക് വനപ്രദേശമായ നടവയൽ-നെയ്ക്കുപ്പയിൽ നിന്ന് എളുപ്പത്തിലെത്തിച്ചേരാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
മാസങ്ങൾക്ക് മുമ്പ് വനപ്രദേശത്തിനോട് ചേർന്ന നെയ്ക്കുപ്പ എ.കെ.ജി കവലയിൽ കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. അന്ന് കടുവയെ കണ്ടെത്താനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.