പട്ടികവര്‍ഗക്കാര്‍ക്ക് 9.68 കോടിയുടെ ഭക്ഷ്യസഹായ പദ്ധതി

കല്‍പറ്റ: ജില്ലയിലെ മൂന്നു താലൂക്കുകളിലെയും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 2016-17 സാമ്പത്തിക വര്‍ഷം ഭക്ഷ്യസാധന വിതരണത്തിന് 9,67,73,379 രൂപയുടെ പദ്ധതിക്ക് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല പട്ടികജാതി/പട്ടികവര്‍ഗ വര്‍ക്കിങ് ഗ്രൂപ് യോഗം അംഗീകാരം നല്‍കി. പട്ടികവര്‍ഗവികസന വകുപ്പും പട്ടികജാതി വികസന വകുപ്പും നടപ്പാക്കുന്ന മറ്റു വിവിധ പദ്ധതികള്‍ക്കും യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ഭക്ഷ്യസഹായ പദ്ധതി പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം പി.വി.ടി.ജി (പ്രാക്തന ഗോത്രവര്‍ഗം) വിഭാഗക്കാര്‍ക്ക് ഓരോ മാസവും അരി (25 കി.ഗ്രാം), വന്‍പയര്‍ (രണ്ട് കി.ഗ്രാം), കടല/റാഗി (രണ്ട് കി.ഗ്രാം), വെളിച്ചെണ്ണ (ഒരു ലിറ്റര്‍), പഞ്ചസാര (രണ്ട് കി.ഗ്രാം), ചായപ്പൊടി (500 ഗ്രാം), ചെറുപയര്‍ (രണ്ട് കി.ഗ്രാം) എന്നീ ഏഴിനങ്ങളാണ് നല്‍കുക. നോണ്‍ പി.വി.ടി.ജി വിഭാഗക്കാര്‍ക്ക് അരി (15 കി.ഗ്രാം), ചെറുപയര്‍ (ഒരു കി.ഗ്രാം), കടല (ഒരു കി.ഗ്രാം), കരിപ്പെട്ടി /ശര്‍ക്കര (ഒരു കി.ഗ്രാം) എന്നീ നാലിനങ്ങളും ഒരു മാസം നല്‍കും. വൈത്തിരി താലൂക്കില്‍ പി.വി.ടി.ജി വിഭാഗത്തിലെ 753 കുടുംബങ്ങള്‍ക്കും നോണ്‍ പി.വി.ടി.ജി വിഭാഗത്തിലെ 7256 കുടുംബങ്ങള്‍ക്കും പദ്ധതിയില്‍ സഹായം ലഭിക്കും. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം പി.വി.ടി.ജി വിഭാഗത്തില്‍പ്പെട്ട 4184 കുടുംബങ്ങള്‍ക്കും പി.വി.ടി.ജി വിഭാഗത്തില്‍പ്പെട്ട 9554 കുടുംബങ്ങള്‍ക്കും മാനന്തവാടി താലൂക്കില്‍ പി.വി.ടി.ജി വിഭാഗത്തിലെ 1345 കുടുംബങ്ങള്‍ക്കും നോണ്‍ പി.വി.ടി.ജി വിഭാഗത്തിലെ 8,939 കുടുംബങ്ങള്‍ക്കും ആനുകൂല്യം ലഭിക്കും. ബത്തേരി നഗരസഭയിലെ 82 കുടുംബങ്ങള്‍ താമസിക്കുന്ന മാനിക്കുനി പണിയ കോളനിയിലേക്ക് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് പലയിടത്തായി 10 ടാപ്പുകള്‍ സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റി മുഖേന നടപ്പാക്കുന്ന 8,60,000 രൂപയുടെ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി. ബത്തേരി താലൂക്കിലെ നെന്മേനി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ചീരാല്‍ പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിടത്തിന്‍െറ നടുമുറ്റത്തിന്‍െറ ഷീറ്റ് മാറ്റി ചോര്‍ച്ച തടയുന്നതിനും മറ്റ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും 1,10,000 രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. ബത്തേരി ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസിന്‍െറ നിയന്ത്രണത്തില്‍ പട്ടികവര്‍ഗക്കാരായ രോഗികളുടെ ആവശ്യാര്‍ഥം സര്‍വിസ് നടത്തുന്ന രണ്ട് ആംബുലന്‍സുകളുടെ പ്രവര്‍ത്തനത്തിനായി 16 ലക്ഷം രൂപ നല്‍കാനുള്ള നിര്‍ദേശം അംഗീകരിച്ചു. മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസിന്‍െറ നിയന്ത്രണത്തില്‍ പട്ടികവര്‍ഗക്കാരായ രോഗികളുടെ ആവശ്യാര്‍ഥം സര്‍വിസ് നടത്തുന്ന രണ്ട് ആംബുലന്‍സുകളുടെ പ്രവര്‍ത്തനത്തിനായി 15 ലക്ഷം രൂപ നല്‍കാനുള്ള നിര്‍ദേശം അംഗീകരിച്ചു. മാനന്തവാടി താലൂക്കിലെ പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് അമൃദ് മുഖേന പരിശീലനം നല്‍കുന്നതിനായി 3,63,640 രൂപ അനുവദിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. മാനന്തവാടി താലൂക്കില്‍ ഷെഡുകളിലും ചോര്‍ന്നൊലിക്കുന്ന കൂരകളിലും കാലപ്പഴക്കമുള്ള കൂരകളിലും താമസിക്കുന്ന 500 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 1250 രൂപ നിരക്കില്‍ സില്‍പോളിന്‍ ഷീറ്റുകള്‍ അനുവദിക്കുന്നതിനായി 6,25,000 രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. കണിയാമ്പറ്റ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്ളസ്വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷാ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിക്കും ചെതലയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് റിസര്‍ച്ച് സെന്‍ററില്‍ സിവില്‍ സര്‍വിസ്, കരിയര്‍ പരിശീലനത്തിനുള്ള പദ്ധതിക്കും യോഗത്തില്‍ അംഗീകാരം നല്‍കി. പട്ടികവര്‍ഗ മേഖലയിലെ റോഡ് പ്രവൃത്തികള്‍ക്ക് രണ്ട് വര്‍ഷ വാറന്‍റി ഉറപ്പാക്കണമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ ആവശ്യപ്പെട്ടു. ജില്ലാതല പട്ടികജാതി/പട്ടികവര്‍ഗ വര്‍ക്കിങ് ഗ്രൂപ് യോഗം എല്ലാ മാസവും ചേരും. പട്ടികവര്‍ഗ വകുപ്പിന്‍െറ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യോജിപ്പിച്ച് നടപ്പാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി ആവശ്യപ്പെട്ടു. യോഗത്തില്‍ സബ് കലക്ടര്‍ ശീറാം സാംബശിവറാവു, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ പി. വാണിദാസ്, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ പി.യു. ദാസ്, ലീഡ് ബാങ്ക് മാനേജര്‍ എം.വി. രവീന്ദ്രന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഇ. ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.