മാനസിക രോഗികള്‍ക്കുള്ള പദ്ധതി മുടങ്ങുന്നു

തിരുനെല്ലി: മാനസിക രോഗികള്‍ക്കുള്ള ഫണ്ടും മരുന്നും നിലച്ചതോടെ ഇവര്‍ക്കുള്ള പ്രത്യേകക്യാമ്പും ചികിത്സാപരിപാടികളും നടത്താന്‍കഴിയാതെ ആരോഗ്യപ്രവര്‍ത്തകര്‍. 2007 ജൂലൈമുതല്‍ കോഴിക്കോട് ഇംഹാന്‍സാണ് ജില്ലയിലും രോഗികള്‍ക്കായി പ്രത്യേക പദ്ധതി തുടങ്ങിയത്. 4500ഓളം രോഗികള്‍ ജില്ലയില്‍ ഇതിനെ ആശ്രയിക്കുന്നുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് മാസത്തില്‍ നടത്തിവരുന്ന മെഡിക്കല്‍ ക്യാമ്പിലൂടെയാണ് സൗജന്യമായി മരുന്ന് നല്‍കുന്നത്. കേന്ദ്രസര്‍ക്കാറാണ് പദ്ധതി തുടങ്ങിയത്. പദ്ധതി അഞ്ചുവര്‍ഷം തികഞ്ഞാല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, ഇതുവരെ ഇതുണ്ടായില്ല. ഇതോടെ മാനസിക വെല്ലുവിളി നേരിടുന്ന രോഗികള്‍ ദുരിതത്തിലാണെന്ന് ‘അത്താണി’ സംഘടനയുടെ ജില്ലാ പ്രസിഡന്‍റ് എന്‍.വി. വേണു പറഞ്ഞു. നിലവില്‍ സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍മാര്‍, നഴ്സ്, അറ്റന്‍ഡര്‍ എന്നിവരടങ്ങുന്ന സംഘമാണ് ചികിത്സാ ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ജില്ലയിലെ 4500 രോഗികളില്‍ 200 പേര്‍ ആദിവാസി വിഭാഗക്കാരാണ്. കഴിഞ്ഞദിവസം തിരുനെല്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അത്താണിയുടെ ആഭിമുഖ്യത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൈക്യാട്രിസ്റ്റ് ഉഷ വാസുദേവന്‍ രോഗികളെ പരിശോധിച്ച് മരുന്നുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.