റിയല്‍ എസ്റ്റേറ്റ് ലോബി സജീവം: വയലുകള്‍ ഹൗസ് പ്ളോട്ടുകളാക്കി മറിച്ചു വില്‍ക്കുന്നു

മേപ്പാടി: വയലും ചതുപ്പുകളും ചുരുങ്ങിയ വിലക്ക് വാങ്ങി വീടുകള്‍ നിര്‍മിച്ചും ഹൗസ് പ്ളോട്ടുകളാക്കി തിരിച്ചും വന്‍ വിലക്ക് വിറ്റ് ലാഭം കൊയ്യുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സജീവം.മൂപ്പൈനാട് പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ എസ്റ്റേറ്റുകള്‍ക്കിടയിലുള്ള ഭൂമിയാണ് കൈവശക്കാരില്‍നിന്ന് ചുരുങ്ങിയ വിലക്ക് ഇവര്‍ വാങ്ങിയെടുക്കുന്നത്. വയലുകളില്‍ കമുകും ഏലവുമെല്ലാം കൃഷിചെയ്തശേഷം പിന്നീട് റവന്യൂ റെക്കോഡുകളില്‍ കര എന്ന് രേഖപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. റവന്യൂ രേഖകളില്‍ നിലം എന്ന് വ്യക്തമായി രേഖപ്പെടുത്തിയ നിരവധി സ്ഥലം ഇത്തരത്തില്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ക്രമേണ ഇതിലുള്ള ചെറുതോടുകളും നീര്‍ച്ചാലുകളും മണ്ണിട്ട് നികത്തിയെടുക്കും. പിന്നീട് അഞ്ച്, ആറ്, എട്ട് സെന്‍റുകളുള്ള ഹൗസ് പ്ളോട്ടുകളായി അളന്ന് തിരിച്ചിടും. വീടുകള്‍ നിര്‍മിച്ചും അതുമല്ളെങ്കില്‍ വീടു വെക്കാനുള്ള ആവശ്യക്കാര്‍ക്കും നല്ല ലാഭത്തിന് മറിച്ചുവില്‍ക്കുകയാണ് ചെയ്യുന്നത്. വില്ളേജ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖകളില്‍ നിലം എന്നുള്ളത് കരഭൂമിയാക്കി മാറ്റിയ സംഭവങ്ങള്‍ പ്രദേശത്ത് ധാരാളമായുണ്ട്. നീര്‍ത്തടങ്ങളും ചെറുതോടുകളുമെല്ലാം നികത്തപ്പെടുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കുന്നുണ്ട്. ഉള്‍പ്രദേശങ്ങളിലായതിനാല്‍ പെട്ടെന്ന് അധികമാരുടെയും ശ്രദ്ധയില്‍പെടുന്നില്ല എന്നതും ഇവര്‍ക്ക് തുണയാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.