പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമില്‍ ഉല്ലാസത്തിന്‍െറ പ്രസരിപ്പിനൊപ്പം ഇനി ഊര്‍ജത്തിന്‍െറ പ്രസരണവും. അണക്കെട്ട് റോഡില്‍ വൈദ്യുതിയും ടൂറിസവും ലക്ഷ്യംവെച്ച് സ്ഥാപിച്ച സോളാര്‍ പാനല്‍ സംവിധാനത്തിന്‍െറ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 4.293 കോടി രൂപമുടക്കിയ പദ്ധതിയാണ് പ്രവര്‍ത്തന സജ്ജമായത്. പ്രതിവര്‍ഷം അഞ്ചു ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന സോളാര്‍ പാനലാണ് റോഡിന്‍െറ മേല്‍ക്കൂരയില്‍ വിന്യസിച്ചത്. 285 മീറ്റര്‍ നീളത്തില്‍ 1760 സോളാര്‍ പാനലുകളാണ് സ്ഥാപിച്ചത്. ഇവ ഓരോന്നും 250 വാട്സ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളവയാണ്. ഈ വൈദ്യുതി ഉപയോഗപ്പെടുത്താന്‍ പടിഞ്ഞാറത്തറയില്‍ 33 കെ.വി സബ് സ്റ്റേഷനും സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ഒമ്പത് ഇന്‍വെര്‍ട്ടറുകള്‍, സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്‍ഡ് ഡാറ്റാ അക്വിസിഷന്‍ സംവിധാനം എന്നിവയും തയാറാക്കിയിട്ടുണ്ട്. 50 കെ.വി ശേഷിയുള്ള ഇന്‍വെര്‍ട്ടറുകളാണിവ. ആദ്യഘട്ടം വിജയകരമാണെന്നു കണ്ടതിനെ തുടര്‍ന്നു ഇതേ മാതൃകയില്‍ 600 കെ.വിയുടെ സോളാര്‍ പ്ളാന്‍റ് സ്ഥാപിക്കാനുള്ള ആലോചനയിലാണ് കെ.എസ്.ഇ.ബി. വെള്ളത്തിനു മുകളില്‍ കെ.എസ്.ഇ.ബി സ്ഥാപിച്ച 10 കെ.വി ഫ്ളോട്ടിങ് സോളാര്‍ പവര്‍പ്ളാന്‍റ് നിലവില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. മേല്‍ക്കൂരപോലെ സ്ഥാപിച്ച സോളാര്‍ പൊരിവെയിലില്‍ നട്ടംതിരിയുന്ന വിനോദ സഞ്ചാരികള്‍ക്ക് തണലേകുകയും ചെയ്യുന്നു. കെല്‍ട്രോണാണ്സോളാര്‍ പാനല്‍ നിര്‍മിക്കുന്നത്. പ്രോജക്ട് എന്‍ജിനീയര്‍ ബി. സുധി, അസീസ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.