കാലപ്പഴക്കമുള്ള ബസുകള്‍ അപകടം പതിവാക്കുന്നു

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ഡിപ്പോയില്‍ കാലപ്പഴക്കമുള്ള ബസുകളും മറ്റും സര്‍വിസ് നടത്തുന്നത് അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ബസുകള്‍ പോലും വീണ്ടും നിരത്തിലിറക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങളെല്ലാം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ളെങ്കില്‍ പിടിച്ചെടുക്കുകയോ ഓടാന്‍ അനുമതി നല്‍കാതിരിക്കുകയോ വേണം. ഇത് റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫിസറുടെ ചുമതലയാണ്. എന്നാല്‍, ഈ വ്യവസ്ഥ ലംഘിക്കപ്പെടുന്നു. ചില സര്‍ക്കാര്‍ ബസുകള്‍ക്ക് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്പോലുമില്ളെന്നാണ് പറയപ്പെടുന്നത്. ഇതുകാരണം അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാനാവാതെ ബസുകള്‍ ജപ്തിചെയ്യുന്നതും പതിവാണ്. കാലപ്പഴക്കംചെന്ന ബസുകള്‍ സര്‍വിസ് നടത്തുന്നതുമൂലം അപകടം പതിവായിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച ഗൂഡല്ലൂരില്‍നിന്ന് പന്തല്ലൂര്‍ വഴി ഉപ്പട്ടിയിലേക്ക് പുറപ്പെട്ട ടി.എന്‍.എസ്.ടി.സി ബസിന്‍െറ മുന്‍ഭാഗത്തെ ആക്സില്‍ പൊട്ടി അപകടമുണ്ടായിരുന്നു. വാഹനം നിയന്ത്രണംവിട്ട് ഓടിയെങ്കിലും ഡ്രൈവറുടെ സാമര്‍ഥ്യംമൂലം അപകടം സംഭവിക്കാതെ ബസ് നിര്‍ത്താനായി. ബസിലുണ്ടായിരുന്ന 100ലേറെ യാത്രക്കാരാണ് അന്ന് രക്ഷപ്പെട്ടത്. പന്തല്ലൂരില്‍നിന്ന് ഗൂഡല്ലൂരിലേക്ക് പുറപ്പെട്ട ബസിന്‍െറ മുന്‍ഭാഗത്തെയും പിറകിലെയും ടയറുകള്‍ ഒരേസമയം പഞ്ചറായതിനാല്‍ ബസ് നിര്‍ത്തിയിടേണ്ടിവന്ന മറ്റൊരു സംഭവുമുണ്ടായി. മിക്ക ബസുകളും ചോര്‍ന്നൊലിക്കുന്നതും സീറ്റുകളും മറ്റും കീറിയനിലയിലുമുള്ളതാണ്. തകരങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ് കൂര്‍ത്തുനില്‍ക്കുന്നതും പലബസുകളിലും കാണാം. പടിക്കെട്ടിലെ തകരം കീറിയഭാഗത്ത് കൈകുടുങ്ങിയ വിദ്യാര്‍ഥിനിയുടെ വിരല്‍ അറ്റുവീണ സംഭവവും ഗൂഡല്ലൂരിലുണ്ടായി. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വിരല്‍ തുന്നിച്ചേര്‍ത്തെങ്കിലും സാധാരണ നിലയിലാവാന്‍ ഏറെ സമയമെടുക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്തതിനാല്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് സ്വയം പണം നല്‍കുകയായിരുന്നു. പുതിയ ബസുകള്‍ അനുവദിക്കുമ്പോള്‍ രണ്ടോ മുന്നോ ബസുകള്‍ മാത്രമാണ് ഗൂഡല്ലൂര്‍ ഡിപ്പോയിലേക്ക് അനുവദിക്കുന്നത്. ദീര്‍ഘദൂര റൂട്ടിലേക്ക് അനുവദിക്കുന്ന ബസുകള്‍ കുറച്ചുദിവസം ഓടിയശേഷം ഇവിടെനിന്ന് ഊട്ടിയിലേക്കോ, കോയമ്പത്തൂരിലേക്കോ മാറ്റി, അവിടെ ഓടിപ്പഴകിയ ബസുകള്‍ ഗൂഡല്ലൂരിലേക്ക് വിടുകയാണ്. ഏറെ നാളായി ഇതില്‍ പരാതി നിലനില്‍ക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.