അഞ്ചുകുന്ന് പട്ടികവര്‍ഗ ഹോസ്റ്റലില്‍ പകര്‍ച്ചവ്യാധി പടരുന്നു

മാനന്തവാടി: കുടിക്കാനും പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാനും വെള്ളമില്ലാതായതോടെ അഞ്ചുകുന്ന് പട്ടികവര്‍ഗ ഹോസ്റ്റലില്‍ അന്തേവാസികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. 78 കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. വെള്ളമില്ലാത്തതിനാല്‍ ഇവര്‍ ഒരാഴ്ചയിലധികമായി കുളിക്കുകപോലും ചെയ്യാതെ ചൊറിപോലുള്ള രോഗങ്ങളാല്‍ വലയുകയാണ്. അന്തേവാസിയായ ബാവലി ഷാണമംഗലം കോളനി കമലിനെ (10) കാലില്‍ വ്രണമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മറ്റു കുട്ടികള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. കിണറില്‍ ധാരാളം വെള്ളമുണ്ടെങ്കിലും വെള്ളം പമ്പ് ചെയ്യുന്ന ഡീസല്‍ മോട്ടോര്‍ തകരാറായതാണ് ജലക്ഷാമമുണ്ടാകാന്‍ കാരണം. ആറുമാസത്തിലധികമായി മോട്ടോര്‍ തകരാറായിട്ട്. ഇവ നന്നാക്കാനോ പുതിയവ സ്ഥാപിക്കാനോ അധികൃതര്‍ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇവിടത്തെ അന്തേവാസികള്‍ ഹോസ്റ്റലിനോടു ചേര്‍ന്ന ഗാന്ധി മെമ്മോറിയല്‍ യു.പി സ്കൂളിലാണ് പഠനം നടത്തുന്നത്. 1991ലാണ് ഹോസ്റ്റല്‍ സ്ഥാപിച്ചത്. അന്നുതന്നെ കിണറും സ്ഥാപിച്ചിരുന്നു. ഇവിടെനിന്നാണ് ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് വെള്ളമെടുത്തിരുന്നത്. ഇവരും നിലവില്‍ ദുരിതത്തിലായിരിക്കുകയാണ്. ഹോസ്റ്റലിന് സമീപം കുഴല്‍ക്കിണറുണ്ടെങ്കിലും പേരിനു മാത്രമാണ് വെള്ളം ലഭിക്കുന്നത്. വൈദ്യുതി മോട്ടോര്‍ സ്ഥാപിച്ചാല്‍ പരിഹരിക്കാനാകുന്ന പ്രശ്നമാണ് അധികൃതര്‍ സങ്കീര്‍ണമാക്കുന്നത്. കുടിവെള്ളം ലഭ്യമായില്ളെങ്കില്‍ വിദ്യാര്‍ഥികളുടെ പഠനവും ഭക്ഷണവും മുടങ്ങുന്ന അവസ്ഥയാണ്. അധികൃതര്‍ കണ്ണുതുറന്നാലേ പ്രശ്നപരിഹാരം സാധ്യമാകൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.