അഞ്ചാംമൈല്‍-അയ്യന്‍കൊല്ലി ബസ് ‘ക്ളച്ച് പിടിച്ചു’; സ്വകാര്യ ബസ് വേണ്ടെന്ന് നാട്ടുകാര്‍

ചുള്ളിയോട്: രണ്ടാഴ്ച മുമ്പ് തുടങ്ങിയ അഞ്ചാംമൈല്‍-ചുള്ളിയോട് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസിന് വരുമാനം കൂടി. ഇതോടെ ഒരു ബസ് കൂടി ഇതേ റൂട്ടില്‍ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി ശ്രമം തുടങ്ങി. ബത്തേരി-അഞ്ചാംമൈല്‍-കക്കുണ്ടി-മാങ്ങോട് വഴി അയ്യന്‍കൊല്ലിക്കാണ് ബസ് സര്‍വിസ്. രണ്ട് മണിക്കൂര്‍ ഇടവിട്ടാണ് സര്‍വിസ്. 9000 രൂപക്ക് മേല്‍ ഇപ്പോള്‍ ദിനേന വരുമാനമുണ്ട്. നിലവില്‍ തമിഴ്നാട്ടിലെ അയ്യന്‍കൊല്ലിയിലേക്ക് ബത്തേരിയില്‍ നിന്ന് ഏറ്റവും ദൂരം കുറഞ്ഞ റൂട്ടാണിത്. ഈയൊരു സാധ്യതയാണ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇരുപതോളം ഗ്രാമങ്ങള്‍ക്ക് ബസ്കൊണ്ട് ഗുണമുണ്ടായി. ബത്തേരിയിലെ ആശുപത്രികളിലേക്കും മറ്റുമായി ദിവസവും നൂറു കണക്കിന് ആളുകളാണ് ഇതില്‍ യാത്രചെയ്യുന്നത്. ഒരു വര്‍ഷം മുമ്പ് ബത്തേരിയില്‍നിന്നും അഞ്ചാംമൈല്‍ വഴി കക്കുണ്ടിവരെ ഒരു സ്വകാര്യ ബസ് സര്‍വിസ് നടത്തിയിരുന്നു. അയ്യന്‍കൊല്ലിയിലേക്കായിരുന്നു ഇതിന് പെര്‍മിറ്റ്. സ്വകാര്യ ബസ് തമിഴ്നാട്ടില്‍ പ്രവേശിക്കുന്നത് അവിടത്തെ അധികൃതര്‍ തടഞ്ഞതോടെയാണ് ബസ് കക്കുണ്ടി വരെയാക്കിയത്. കെ.എസ്.ആര്‍.ടി.സിക്ക് അനുകൂല നിലപാടാണ് തമിഴ്നാട് അധികാരികള്‍ കൈക്കൊണ്ടത്. കലക്ഷന്‍ കുറഞ്ഞതിനെ തുടര്‍ന്ന് സ്വകാര്യബസ് നിര്‍ത്തിപ്പോയി. ഈ ബസ് വീണ്ടും രംഗത്തിറക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് കക്കുണ്ടി ഭാഗത്തെ നാട്ടുകാര്‍ ആരോപിക്കുന്നത്. ഇത് ട്രാന്‍. ബസിന്‍െറ നിലനില്‍പിനെ ബാധിക്കും. ഇതിനാല്‍, സ്വകാര്യബസ് വേണ്ടെന്നാണ് നാട്ടുകാരുടെ നിലപാട്. ബത്തേരി എ.ടി.ഒക്ക് നിവേദനം നല്‍കുമെന്നും സമരത്തിനിറങ്ങുമെന്നും കക്കുണ്ടി നിവാസികള്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.