ഗൂഡല്ലൂര്‍: ബോണസ്, പ്രോവിഡന്‍റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ദേവര്‍ഷോലയിലെ തായ്ഷോല എസ്റ്റേറ്റിലെ തൊഴിലാളികള്‍ വ്യാഴാഴ്ച മുതല്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചു. എസ്റ്റേറ്റിന്‍െറ നാടുകാണി, ദേവര്‍ഷോല ഡിവിഷനുകളിലെ 1200 തൊഴിലാളികളാണ് ദേവര്‍ഷോല ഫാക്ടറി കവാടത്തിനുമുന്നില്‍ സമരം ആരംഭിച്ചത്. നാടുകാണി ഡിവിഷന്‍ തൊഴിലാളികളില്‍ ചിലര്‍ താഴെനാടുകാണിയിലും പണിമുടക്ക് നടത്തി. ജില്ലയിലെ പല എസ്റ്റേറ്റുകളിലും 20 ശതമാനംവരെ ബോണസ് നല്‍കി. എന്നാല്‍, തങ്ങള്‍ക്ക് 11 ശതമാനം ബോണസ് മാത്രമാണ് നല്‍കാമെന്ന് പറഞ്ഞത്. പക്ഷേ, ഇതിതുവരെ നല്‍കിയിട്ടില്ളെന്ന് തൊഴിലാളികള്‍ ആരോപിച്ചു. പ്രതിമാസം കൂലിയില്‍ നിന്ന് പി.എഫ്, എല്‍.ഐ.സി വായ്പ സംഖ്യ എന്നിവ കൃത്യമായി കുറക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ട ഓഫിസില്‍ ഈ തുക അടക്കുന്നില്ല. ഇതുമൂലം അടിയന്തര ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ വായ്പ ചോദിച്ചാല്‍ ലഭിക്കുന്നില്ല. ആറുമാസംവരെ എല്‍.ഐ.സി പണമടച്ചില്ളെങ്കില്‍ പോളിസി ലാപ്സാവും. ഇവിടെനിന്നും ധനസഹായത്തിനുള്ള ഒരപേക്ഷയും നല്‍കാന്‍ കഴിയാത്തവിധം ദൈനംദിന ജീവിതം ദുരിതമായിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി എസ്റ്റേറ്റില്‍നിന്ന് വിരമിച്ചവര്‍ക്കുള്ള റിട്ടയര്‍മെന്‍റ് ആനൂകൂല്യം ഇതുവരെ നല്‍കിയിട്ടില്ല. കോടികളാണ് ഈ ഇനത്തില്‍ കമ്പനി തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത്. വിദ്യാഭ്യാസം, ചികിത്സാസഹായം, വിവാഹം തുടങ്ങി ഒരാവശ്യങ്ങള്‍ക്കും തങ്ങള്‍ക്ക് സഹായം ലഭിക്കുന്നില്ല. ഇതെല്ലാം കടുത്ത നിയമലംഘനമായിട്ടും ലേബര്‍ വകുപ്പോ സര്‍ക്കാറോ അനങ്ങുന്നില്ളെന്നും അവര്‍ ആരോപിച്ചു. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുംവരെ സമരം തുടരാനാണ് തീരുമാനമെന്ന് ഐ.എന്‍. ടി.യു.സി, പി.എല്‍.ഒ, സി.ഐ.ടി.യു യൂനിയന്‍ തൊഴിലാളികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.