മൂപ്പൈനാട് പഞ്ചായത്തില്‍ യു.ഡി.എഫിന് ഭരണത്തുടര്‍ച്ചയുടെ 16ാം വര്‍ഷം

വടുവഞ്ചാല്‍: മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ ഭരണത്തിലേറി യു.ഡി.എഫ് 16ാം വര്‍ഷത്തിലേക്ക് കടക്കുന്നു. 2000 ഒക്ടോബര്‍ രണ്ടിന് പഞ്ചായത്ത് രൂപവത്കരിച്ചതു മുതല്‍ ഭരണം യു.ഡി.എഫിന്‍െറ കൈകളിലാണ്. നവംബര്‍ 23ന് ആദ്യ തെരഞ്ഞെടുപ്പ് നടന്നു. അന്ന് ആകെയുണ്ടായിരുന്ന 12 വാര്‍ഡുകളിലും യു.ഡി.എഫ് ജയിച്ചുകയറി. ആദ്യ അഞ്ചുവര്‍ഷം പ്രതിപക്ഷമില്ലാത്ത ഭരണം. മുസ്ലിം ലീഗിലെ പി.പി.എ. കരീം ആദ്യ പ്രസിഡന്‍റായി 2000 ഡിസംബര്‍ നാലിന് അധികാരമേറ്റു. 2005ലെ തെരഞ്ഞെടുപ്പായപ്പോഴേക്കും വാര്‍ഡുകളുടെ എണ്ണം 15 ആയി. 2005ല്‍ എട്ടു സീറ്റ് നേടി വീണ്ടും യു.ഡി.എഫ് അധികാരത്തിലത്തെി. നല്ല പ്രകടനം കാഴ്ചവെച്ച് അന്ന് സി.പി.എം ഏഴ് സീറ്റ് ഒറ്റക്ക് നേടി. കോണ്‍ഗ്രസ്-4, ലീഗ്-4 എന്നിങ്ങനെയായിരുന്നു കക്ഷിനില. ലീഗിലെ ബഷീറ അബൂബക്കര്‍ പ്രസിഡന്‍റും കോണ്‍ഗ്രസിലെ ജോസ് കണ്ടത്തില്‍ വൈസ്പ്രസിഡന്‍റുമായി യു.ഡി.എഫ് ഭരണസമിതി നിലവില്‍ വന്നു. 2005നും 2010നുമിടയില്‍ കോണ്‍ഗ്രസിന് മൂന്ന് വൈസ് പ്രസിഡന്‍റുമാരുണ്ടായി എന്നതും സവിശേഷതയാണ്. 2010ല്‍ 16 വാര്‍ഡുകളായി. 2010ലെ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകളുമായി വീണ്ടും യു.ഡി.എഫ് അധികാരത്തിലേക്ക്. ലീഗ്-5, കോണ്‍ഗ്രസ്-5 എന്നിങ്ങനെയായിരുന്നു യു.ഡി.എഫ് കക്ഷിനില. എല്‍.ഡി.എഫ് ആറ് സീറ്റ് നേടി. ആദ്യ രണ്ടര വര്‍ഷം ലീഗിലെ ബി. മനോജും അടുത്ത രണ്ടര വര്‍ഷം കോണ്‍ഗ്രസിലെ അജിത ചന്ദ്രനും പ്രസിഡന്‍റ് സ്ഥാനം വഹിച്ചു. ആര്‍. യമുന, ഷഹര്‍ബാന്‍ സെയ്തലവി എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരുമായി. ഈ ഭരണ സമിതിയുടെ കാലാവധി 2015 ഡിസംബര്‍ ഒന്നിനാണ് തീരുക. പുതിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ 16ല്‍ 11 സീറ്റ് നേടി യു.ഡി.എഫ് വീണ്ടും അധികാരത്തിലത്തെിയിരിക്കുകയാണ്. ലീഗ്-7, കോണ്‍ഗ്രസ്-4, എല്‍.ഡി.എഫ്-5 എന്നിങ്ങനെയാണിപ്പോഴത്തെ കക്ഷിനില. ലീഗ് മത്സരിച്ച ഏഴ് സീറ്റിലും വിജയിച്ചു എന്നതും പ്രത്യേകതയാണ്. 20 വര്‍ഷം തുടര്‍ച്ചയായി ഭരണം പൂര്‍ത്തിയാക്കാനുള്ള ജനവിധിയാണിപ്പോള്‍ യു.ഡി.എഫ് നേടിയിരിക്കുന്നത്. ഭൂരിപക്ഷം നേടുമെന്നൊക്കെ തെരഞ്ഞെടുപ്പ് വേളയില്‍ എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കാറുണ്ടെങ്കിലും നടക്കാറില്ല. 2005ലെ ഏഴ് സീറ്റിലേക്ക് പിന്നീടൊരിക്കലും എല്‍.ഡി.എഫ് എത്തിയിട്ടില്ല. ഈ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് എല്‍.ഡി.എഫിന് കുറയുകയാണുണ്ടായത്. കോണ്‍ഗ്രസിനും ഒരു സീറ്റ് കുറഞ്ഞു. നേട്ടമുണ്ടാക്കിയത് ലീഗാണ്. ഏഴു സീറ്റ്. ഭരണത്തുടര്‍ച്ച ലഭിച്ചത് അനുഗ്രഹമായെന്ന് യു.ഡി.എഫ് നേതൃത്വം പറയുന്നു. പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് അത് സഹായിച്ചു. എടുത്തുപറയത്തക്ക ഗൗരവമുള്ള അഴിമതി ആരോപണങ്ങളോ സ്വജനപക്ഷപാതമോ വികസന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കടന്നുവരാതെ സൂക്ഷിക്കാന്‍ കഴിഞ്ഞതാണ് തങ്ങളുടെ വിജയത്തിന് കാരണമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.