മുന്നണി ബന്ധങ്ങള്‍ പൊളിച്ചെഴുതി കുന്നമ്പറ്റ ക്ഷീരസംഘം തെരഞ്ഞെടുപ്പ്

മേപ്പാടി: മുന്നണി ബന്ധങ്ങള്‍ പൊളിച്ചെഴുതി വീണ്ടും ഒരു സഹകരണ സംഘം തെരഞ്ഞെടുപ്പിന് മേപ്പാടിയില്‍ കളമൊരുങ്ങുന്നു. ജനുവരി 12ന് നടക്കുന്ന കുന്നമ്പറ്റ ക്ഷീരോല്‍പാദക സഹകരണസംഘം ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ഒരേ മുന്നണിയിലുള്ള പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടുന്നത്. യു.ഡി.എഫ് വിട്ട് ജനതാദള്‍-യു എല്‍.ഡി.എഫ് പാനലില്‍ മത്സരിക്കുന്നു എന്നതിനുപുറമെ എല്‍.ഡി.എഫില്‍നിന്ന് വിട്ട് സി.പി.ഐ രണ്ട് സീറ്റില്‍ ഒറ്റക്കു മത്സരിക്കുന്നു എന്നതും പ്രത്യേകതയാണ്. കോണ്‍ഗ്രസ് പാനലിനെതിരെ മുസ്ലിംലീഗും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ആകെയുള്ള ഒമ്പതില്‍ എട്ടു സീറ്റിലും ബി.ജെ.പി ഒറ്റക്ക് മത്സരിക്കുന്നു. ജനറല്‍-അഞ്ച്, വനിത-മൂന്ന്, എസ്.സി/എസ്.ടി സംവരണം ഒന്ന് എന്നിങ്ങനെ ഒമ്പത് സീറ്റുകളാണുള്ളത്. 2000ത്തില്‍പരം അംഗങ്ങളുള്ള സംഘത്തിന്‍െറ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 366 പേര്‍ക്കു മാത്രമേ വോട്ടവകാശമുള്ളൂ. രൂപവത്കരണ കാലംമുതല്‍ കോണ്‍ഗ്രസാണ് സംഘം ഭരിക്കുന്നത്. സീറ്റ് നല്‍കാന്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ലീഗ്, ജനതാദള്‍-യു കക്ഷികള്‍ മുന്നണി ബന്ധം ഉപേക്ഷിക്കുന്നത്. ആവശ്യപ്പെട്ട സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സി.പി.ഐ ഒറ്റക്ക് രണ്ട് സീറ്റില്‍ മത്സരിക്കുന്നത്. രണ്ടു സീറ്റ് നല്‍കാമെന്ന സി.പി.എം നിലപാട് സി.പി.ഐക്ക് സ്വീകാര്യമായില്ല. അക്കാരണത്താലാണ് അവരും മത്സരത്തിനിറങ്ങുന്നത്. ഡിസംബര്‍ 28 രാവിലെ 11 മുതല്‍ ഒരുമണിവരെയായിരുന്നു നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനുള്ള സമയം. ഡിസംബര്‍ 30ന് വൈകുന്നേരം അഞ്ചുമണിവരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. 200നടുത്ത് വോട്ടുകള്‍ തങ്ങള്‍ക്കു മാത്രമുള്ളതിനാല്‍ ഒറ്റക്ക് മത്സരിച്ചു ജയിക്കാം എന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. അഞ്ചുവര്‍ഷം മുമ്പു നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിച്ച് വിജയിച്ചിരുന്നു. അന്നും മുസ്ലിംലീഗ് സ്വന്തം പാനല്‍വെച്ച് മത്സരിച്ചിരുന്നു. എന്നാല്‍, ഇക്കുറി കാര്യങ്ങള്‍ മാറിമറിയുമെന്നാണ് ലീഗ്, സി.പി.എം, ബി.ജെ.പി, ജനതാദള്‍-യു നേതൃത്വങ്ങള്‍ അവകാശപ്പെടുന്നത്. ജനതാദള്‍-യുവിന്‍െറ എല്‍.ഡി.എഫ് പ്രവേശം വരാനിരിക്കുന്ന മുന്നണി മാറ്റത്തിന്‍െറ സൂചനയാണെന്ന വ്യാഖ്യാനവും ഉണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.