കെ.പി.സി.സി ഇടപെട്ടു; നിരാഹാരസമരം പിന്‍വലിച്ചു

സുല്‍ത്താന്‍ ബത്തേരി: അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സേവ് കോണ്‍ഗ്രസ് നേതാവും മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമായ കുന്നത്ത് അഷ്റഫ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച സംഭവത്തില്‍ കെ.പി.സി.സി ഇടപെട്ടു. ബത്തേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റിന്‍െറ ചുമതല തല്‍ക്കാലം രണ്ട് വൈസ് പ്രസിഡന്‍റുമാര്‍ക്കു കൈമാറി. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ ജാഥക്കുശേഷം ബ്ളോക്, മണ്ഡലം, ഡിവിഷന്‍, ബൂത്ത് ഭാരവാഹികളെ ഉള്‍പ്പെടുത്തി ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തി പുതിയ മണ്ഡലം പ്രസിഡന്‍റിനെ നിയമിക്കും. എന്‍.എം. വിജയന്‍, കെ.കെ. ഗോപിനാഥന്‍ മാസ്റ്റര്‍ അടക്കമുള്ള ഏഴ് സീനിയര്‍ നേതാക്കള്‍ക്കെതിരെ സേവ് കോണ്‍ഗ്രസ് ഫോറം ഉന്നയിച്ച ആരോപണങ്ങളും സേവ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നേതാക്കള്‍ നല്‍കിയ പരാതിയും കെ.പി.സി.സി പരിഗണിച്ച് തീരുമാനമെടുക്കും. ശനിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ. നാരായണന്‍െറ നേതൃത്വത്തില്‍ ഇരുവിഭാഗം നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് അനുരഞ്ജനത്തിനു വഴി തെളിഞ്ഞത്. മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ നിയോഗിച്ച കോര്‍ കമ്മിറ്റി അംഗങ്ങള്‍ ജനറല്‍ സീറ്റുകള്‍ വീതിച്ചെടുക്കുകയും ജയസാധ്യത പരിഗണിക്കാതെ സീനിയര്‍ നേതാക്കള്‍ മറ്റു സീറ്റുകള്‍ പങ്കുവെക്കുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു ശീതസമരത്തിന്‍െറ തുടക്കം. മില്‍ക്ക് സൊസൈറ്റിയും കോഓപറേറ്റീവ് കോളജും സഹകരണ ബാങ്കും കോണ്‍ഗ്രസിനു നഷ്ടപ്പെടുത്തിയ അതേ ലോബി, ജനാധിപത്യമുന്നണിയുടെ ഉരുക്കുകോട്ടയായ സുല്‍ത്താന്‍ ബത്തേരിയിലെ പ്രഥമ നഗരസഭാ ഭരണവും നഷ്ടപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു സേവ് കോണ്‍ഗ്രസിന്‍െറ പരാതി. ഘടകകക്ഷിയായ മുസ്ലിംലീഗ് മികച്ച വിജയം നേടിയപ്പോള്‍ 21 ഡിവിഷനുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് പതിമൂന്നിലും തോറ്റു. ഇതത്തേുടര്‍ന്ന് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന രോഷം പിന്നീട് പൊട്ടിത്തെറിയിലത്തെുകയായിരുന്നു. എന്‍.എം. വിജയന്‍, കെ.കെ. ഗോപിനാഥന്‍ മാസ്റ്റര്‍, നിസി അഹമ്മദ്, ആര്‍.പി. ശിവദാസ്, ഡി.പി. രാജശേഖരന്‍ എന്നിവര്‍ക്കെതിരെയും ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന ബ്ളോക് പ്രസിഡന്‍റ് ടി.ജെ. ജോസഫ്, മണ്ഡലം പ്രസിഡന്‍റ് ബാബു പഴുപ്പത്തൂര്‍ എന്നിവര്‍ക്കെതിരെയുമായിരുന്നു ഗ്രൂപ്പ്ഭേദമന്യേ കോണ്‍ഗ്രസ് അണികളില്‍ അമര്‍ഷം പടര്‍ന്നത്. മുനിസിപ്പാലിറ്റിയിലെ രണ്ട് ഡിവിഷന്‍ കൗണ്‍സിലര്‍മാരും പരസ്യമായി സേവ് കോണ്‍ഗ്രസ് നീക്കത്തിനൊപ്പം ചേര്‍ന്നു. വ്യാഴാഴ്ച രാവിലെയാണ് അഷ്റഫ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ നിരാഹാര സമരമാരംഭിച്ചത്. കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥനും ഐ.സി. ബാലകൃഷ്ണനും ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മണ്ഡലം പ്രസിഡന്‍റിനെ മാറ്റാമെന്ന ഇവരുടെ ധാരണക്കെതിരെ ആരോപണവിധേയരായ നേതാക്കള്‍ രംഗത്തുവരുകയും സേവ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കെ.പി.സി.സി നേതൃത്വം പ്രശ്നം ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ ജനറല്‍ സെക്രട്ടറി വി.എ. നാരായണനെ നിയോഗിച്ചത്. താല്‍ക്കാലിക വെടിനിര്‍ത്തലിനു തയാറായ ഇരുവിഭാഗവും കെ.പി.സി.സി പ്രസിഡന്‍റിന്‍െറ ജാഥ വിജയിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് പിരിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.