‘അധ്യാപകര്‍ക്ക് അനുകൂലമായി പാക്കേജ് പൂര്‍ത്തീകരിക്കും’

സുല്‍ത്താന്‍ ബത്തേരി: അധ്യാപക പാക്കേജുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയില്‍ അധ്യാപകര്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ ഉപയോഗിച്ചുതന്നെ പാക്കേജ് പൂര്‍ത്തീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. കേരള അധ്യാപക സാനിറ്റോറിയ സൊസൈറ്റി സുല്‍ത്താന്‍ ബത്തേരിയില്‍ നിര്‍മിച്ച അധ്യാപക ഭവന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അധ്യാപക പാക്കേജിലെ ഹൈകോടതി സ്റ്റേയില്‍ അധ്യാപകര്‍ക്ക് അനുകൂലമായ, എന്നാല്‍ സര്‍ക്കാറിന് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധിന്യായമാണ് ഉണ്ടായത്. ഇതില്‍ അധ്യാപകര്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ ഉപയോഗിച്ചുതന്നെ പാക്കേജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ആഗ്രഹിക്കുന്നത്. 2011ല്‍ ആരംഭിച്ച അധ്യാപക പാക്കേജ് ഈ സര്‍ക്കാറിന്‍െറ ഏറ്റവും പ്രധാനപ്പെട്ട പാക്കേജുകളില്‍ ഒന്നാണ്. വൈകിയാണെങ്കിലും ഈ സര്‍ക്കാറിന്‍െറ കാലത്തുതന്നെ അധ്യാപക പാക്കേജിന്‍െറ കാര്യത്തില്‍ പരിപൂര്‍ണത കൈവരിക്കാന്‍ കഴിയും എന്ന ശുഭാപ്തി വിശ്വാസമാണുള്ളത്. അതിനാവശ്യമായ നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് നിയമവകുപ്പുമായി ആലോചിച്ച് അടുത്തയാഴ്ച തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകഭവന്‍െറ താക്കോല്‍ദാനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയക്ക് നല്‍കി വിദ്യാഭ്യാസ മന്ത്രി നിര്‍വഹിച്ചു. കെട്ടിടത്തിന്‍െറ കരാറുകാരന്‍ ബോബന്‍ എറണാകുളം, ആര്‍ക്കിടെക്ട് മുരളി എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയായ കൊച്ചുഗായിക ചുണ്ടേല്‍ ആര്‍.സി.എച്ച്.എസിലെ ഷഹ്ന ഷാജഹാന് വിദ്യാഭ്യാസ വകുപ്പിന്‍െറ ഉപഹാരവും മന്ത്രി സമ്മാനിച്ചു. ഷഹ്നയുടെ ഗാനാലാപനം കേട്ട മന്ത്രി കൊച്ചുമിടുക്കിയെ അനുമോദിച്ചു. ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഇ.പി. മോഹന്‍ദാസ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ലതാശശി, ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എ. ദേവകി, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ വത്സ ജോസ്, കൗണ്‍സിലര്‍ ഷിഫാനത്ത്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. രാഘവന്‍, അനില ജോര്‍ജ്, ഇ.ജെ. ലീന എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.