തിരുനെല്ലി: കറുപ്പന്‍ കോളനിയിലെ ഈ കുഞ്ഞുങ്ങള്‍ വിശന്നുകരയുമ്പോള്‍ അമ്മ സുനിതയുടെ ഉള്ളുനുറുങ്ങുന്നു. നാട്ടില്‍ എല്ലാവര്‍ക്കും റേഷനരിയും ഗോതമ്പും ആവശ്യത്തിന് കിട്ടുമ്പോള്‍ ഇവര്‍ക്ക് അതൊന്നുമില്ല. നേരം വയര്‍ നിറക്കാന്‍ കുഞ്ഞുങ്ങള്‍ കഞ്ഞി ചോദിക്കുമ്പോള്‍ സുനിതക്ക് വേറെ വഴിയില്ല. അവര്‍ നേരെ തോട്ടത്തിലേക്കോടും. ചേമ്പും ഇടിച്ചക്കയും കിട്ടുമോ എന്ന അന്വേഷണം. കിട്ടിയ കിഴങ്ങുകള്‍ പുഴുങ്ങി കുഞ്ഞുങ്ങള്‍ക്ക് നല്‍കും. ബാക്കിയുള്ളത് സുനിതയും കഴിക്കും. പുളിയൊഴിച്ച് വേവിച്ച ചേമ്പും സമീപതോട്ടങ്ങളില്‍ നിന്ന് പറിച്ച ഇടിച്ചക്ക ഉപ്പിട്ട് കഷ്ണങ്ങളായി പുഴുങ്ങിയതുമാണ് ദിവസങ്ങളായി ഈ കുടുംബത്തിന്‍െറ ഭക്ഷണം. തിരുനെല്ലി അരണപ്പാറ കറുപ്പന്‍ കോളനിയിലെ സുനിതയുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുമ്പ് മരിച്ചു. ഇതോടെയാണ് കുടുംബം പട്ടിണിയിലേക്ക് നീങ്ങിയത്. റേഷന്‍ കാര്‍ഡുണ്ടെങ്കില്‍ ഒരു പരിധിവരെ കുഞ്ഞുങ്ങളുടെ വിശപ്പകറ്റാന്‍ കഴിയും. എന്നാല്‍ അതുമില്ല. ഹൃദ്രോഗി കൂടിയാണ് സുനിത. ഇതിനാല്‍ പണിക്കു പോകാനുമാകില്ല. മൂന്നാഴ്ച മുമ്പ് രണ്ട് കിലോ അരി വാങ്ങിയിരുന്നു. അതുതീര്‍ന്നതില്‍ പിന്നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചേമ്പും ഇടിച്ചക്കയും കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. തനിക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള ഗതികേട് മറ്റാര്‍ക്കും വരരുതെന്ന് വേദനയിലും സുനിത പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.