പടിഞ്ഞാറത്തറയില്‍ ബി.ജെ.പി ബാന്ധവം യു.ഡി.എഫ് ഉപേക്ഷിച്ചു

പടിഞ്ഞാറത്തറ: കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട് പടിഞ്ഞാറത്തറ പഞ്ചായത്തില്‍ യു.ഡി.എഫ് ഉപേക്ഷിച്ചു. ഇതോടെ, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ എല്‍.ഡി.എഫിന്. മുന്നു ദിവസം മുമ്പ് നടന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫും ബി.ജെ.പിയും ഒരുമിച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോലീബി സഖ്യത്തിലൂടെ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ ഒരംഗം എത്തുകയും ചെയ്തിരുന്നു. പഞ്ചായത്ത് ഭരണം ലഭിച്ച എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് ഒരംഗവുമാണ് പഞ്ചായത്തിലുള്ളത്. ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ പിടിച്ചടക്കാന്‍ മത്സരത്തിനിറങ്ങിയിരുന്നു. മത്സരം തുല്യനിലയിലത്തെിയപ്പോള്‍ നറുക്കെടുപ്പിലൂടെ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ യു.ഡി.എഫ് മുന്‍തൂക്കം നേടി. വികസനം, ക്ഷേമകാര്യം എന്നിവയില്‍ ഇരുപക്ഷവും തുല്യതയില്‍ വന്നതോടെ ചെയര്‍മാനെ തിങ്കളാഴ്ച നറുക്കെടുപ്പിലൂടെ തീരുമാനിക്കാന്‍ മാറ്റിവെക്കുകയായിരുന്നു. എന്നാല്‍, ബി.ജെ.പിയുടെ സഹായം തേടിയ യു.ഡി.എഫ് മെമ്പര്‍മാരുടെ നടപടി ലീഗിലും കോണ്‍ഗ്രസിലും കനത്ത പ്രതിഷേധം വിളിച്ചുവരുത്തി. മാതൃപ്രസ്ഥാനത്തിനെതിരെ യൂത്ത്ലീഗ് അടക്കം പരസ്യപ്രതിഷേധവുമായി രംഗത്തത്തെുകയും ചെയ്തിരുന്നു. ലീഗ് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അടക്കമുള്ള നേതാക്കളും തീരുമാനത്തിനെതിരെ അണിനിരന്നു. സംഭവം വിവാദമായതോടെ ബി.ജെ.പി പിന്തുണയില്‍ ലഭിച്ച സ്ഥാനങ്ങള്‍ സ്വയം രാജിവെച്ച് യു.ഡി.എഫ് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഇതോടെ, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വീണ്ടും ഇടതുപക്ഷത്തിന് ലഭിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.