നേമം: തമിഴ്‌നാട്ടില്‍നിന്ന് ട്രെയിനുകളില്‍ കഞ്ചാവ് എത്തുന്നത് പൂർവാധികം ശക്തിപ്രാപിച്ചതായുള്ള വിവരത്തിൻെറ അടിസ്ഥാനത്തില്‍ നേമം റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന പുനരാരംഭിക്കുമെന്ന് കാലടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. അനികുമാര്‍ പറഞ്ഞു. ഇതിന് നേമം പൊലീസിൻെറ സഹകരണം പ്രധാന ഘടകമാണ്. മുമ്പ് കാലടി എക്‌സൈസ് അധികൃതര്‍ കഞ്ചാവ് ഇവിടെനിന്ന് പിടികൂടിയിരുന്നതാണ്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ആളൊഴിഞ്ഞ ഭാഗങ്ങളിലും ട്രെയിനുകളിലും ശക്തമായ നിരീക്ഷണം പുനരാരംഭിക്കും. ഇതിനുവേണ്ടി പ്രത്യേക സംഘത്തെ നിയോഗിക്കാനും ആലോചനയുണ്ട്. പുലര്‍വേളകളിലും സന്ധ്യമയങ്ങുന്ന അവസരങ്ങളിലുമാണ് കഞ്ചാവ് കൈമാറ്റം പൊടിപൊടിക്കുന്നത്. നേമം റെയില്‍വേ സ്റ്റേഷനിലൂടെ ശരാശരി വേഗത്തില്‍ നീങ്ങുന്ന ട്രെയിനില്‍നിന്ന് കഞ്ചാവ് പൊതികള്‍ പുറത്തേക്ക് എറിഞ്ഞുകൊടുക്കുന്നതായുള്ള വിവരം ലഭിച്ചിട്ടുള്ളതാണ്. ട്രെയിനുകളില്‍ എക്‌സൈസ് അംഗങ്ങള്‍ ശക്തമായ നിരീക്ഷണം തുടരും. അതിര്‍ത്തികടന്ന് എത്തുന്ന കഞ്ചാവ് പൊതികളാക്കുന്നതും എവിടെയൊക്കെ എത്തിക്കണമെന്ന് തീരുമാനിക്കുന്നതും സംഘങ്ങള്‍ക്ക് നിർദേശങ്ങള്‍ നല്‍കുന്നതുമൊക്കെ ട്രെയിന്‍ പാറശ്ശാല സ്റ്റേഷനിലെത്തുമ്പോഴാണ്. തുടര്‍ന്ന് ട്രെയിന്‍ നേമത്ത് എത്തുമ്പോള്‍ പുറത്തുള്ള സംഘാംഗങ്ങള്‍ തയാറെടുപ്പിലായിരിക്കും. നെയ്യാറ്റിന്‍കര എക്‌സൈസ് അധികൃതരുമായുള്ള സംയുക്തമായ പരിശോധനയും നിരീക്ഷണവുമാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും കഞ്ചാവിൻെറ വരവും കൈമാറ്റവും പൂര്‍ണമായി തടയാന്‍ എക്‌സൈസ് അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സി.ഐ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.