പാറശ്ശാല: സ്വകാര്യ ലാബിലെ സ്‌കാനിങ് പിഴവിനെത്തുടർന്ന് ഗര്‍ഭസ്ഥ ഇരട്ടക്കുട്ടികള്‍ മരിച്ചതായി പരാതി. കുന്നത്തുകാല്‍ ചെറിയകൊല്ല പേരാത്തല പുത്തന്‍വീട്ടില്‍ നിഷയുടെ (30) കുട്ടികളാണ് മരിച്ചത്. പാറശ്ശാല താലൂക്കാശുപത്രിയിലെ ഗൈനക്കോളജിസ്റ്റിൻെറ ചികിത്സയിലായിരുന്നു നിഷ. ഒന്നരമാസമായപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിക്ക് സമീപത്തെ സ്വകാര്യ സ്‌കാനിങ് സൻെററില്‍ സ്‌കാന്‍ ചെയ്തു. പോസിറ്റിവായ മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് മൂന്നരമാസത്തിന് ശേഷം വീണ്ടും സ്‌കാന്‍ ചെയ്യാന്‍ ഡോക്ടര്‍ നിർദേശിച്ചു. അതേ ലാബില്‍ തന്നെയാണ് സ്‌കാന്‍ ചെയ്തത്. റിസൽറ്റ് പോസിറ്റിവ് ആയിരുന്നു. എന്നാല്‍, രോഗിക്ക് വയറുവേദന കലശലായതുകാരണം അഞ്ചര മാസത്തില്‍ മൂന്നാമതും സ്‌കാന്‍ ചെയ്യാന്‍ നിർദേശിച്ചു. ഇത്തവണ മറ്റൊരു സ്വകാര്യആശുപത്രി ലാബിലാണ് പരിശോധന നടത്തിയത്. നിഷയുടെ ഉദരത്തില്‍ ഇരട്ടക്കുട്ടികളാണെന്നും ഒരു കുട്ടിക്ക് അംഗവൈകല്യമുണ്ടെന്നും ഹൃദയമിടിപ്പ് കുറവാണെന്നുമായിരുന്നു റിപ്പോർട്ട്. തുടര്‍ന്ന് വീണ്ടും താലൂക്കാശുപത്രിയിലെ ഗൈനക്കോളജിസ്റ്റിെന കാണിച്ചെങ്കിലും എസ്.എ.ടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് എസ്.എ.ടി ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോള്‍ രണ്ട് കുഞ്ഞുങ്ങളും മരിച്ചതായി കണ്ടെത്തി. യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സ്വകാര്യ ലാബിലെ സ്‌കാനിങ് റിപ്പോര്‍ട്ടിലെ പിഴവും ഇത് മനസ്സിലാക്കാൻ ഡോക്ടര്‍ക്ക് കഴിയാത്തതും ചൂണ്ടിക്കാട്ടി നിഷയുടെ സഹോദരന്‍ ഡി.എം.ഒ ക്കും പാറശ്ശാല താലൂക്കാശുപത്രി സൂപ്രണ്ടിനും പാറശ്ശാല പൊലീസിനും പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.