കൊട്ടാരക്കര: പുത്തൂരിൽ സൈനികെൻറ വീടാക്രമിച്ച കേസിൽ അഞ്ചുപേരെ കണ്ണൂരില്‍നിന്ന് പിടികൂടി. തളിപ്പറമ്പ് പാപ്പിനിശ്ശേരിയിൽനിന്ന് ശാസ്താംകോട്ട ചക്കുവള്ളി സിനിമാപറമ്പ് സ്വദേശികളായ അജിഖാന്‍ (27), നിസാം (31), അൽ അമീന്‍ (28), റിന്‍ഷാദ് (27), ഷാനവാസ് (32 )എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവർ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കരയില്‍ കന്നുകാലികളുമായി വന്ന വാഹനം തടഞ്ഞുനിർത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് വ്യാപാരിയെയും സഹായികളെയും മർദിച്ച കേസിൽ പ്രതിയായ പുത്തൂര്‍ തെക്കുംപുറത്ത് തേമ്പ്ര സതീഷ് നിലയത്തിൽ സൈനികൻ വിഷ്ണുവിെൻറ വീട് ഒരുസംഘം കഴിഞ്ഞ രണ്ടിന് ആക്രമിച്ചിരുന്നു. തുടർന്ന്, പോപുലർ ഫ്രണ്ട് നേതാവ് അബ്ദുൽ ജബ്ബാര്‍(28) നെ എറണാകുളത്തുനിന്ന് പൊലീസ് പിടികൂടി. ഇയാളിൽനിന്നാണ് കൂട്ടുപ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. കഴിഞ്ഞദിവസം കണ്ണൂർ പാപ്പിനിശ്ശേരിക്കടുത്തുള്ള ലോഡ്ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ശനിയാഴ്ച തന്നെ അബ്ദുൽ ജബ്ബാറിനെ കൊട്ടാരക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിരുന്നു. കൊട്ടാരക്കര ഡിവൈ.എസ്.പി ജേക്കബ് ജെറോമിെൻറ നേതൃത്വത്തിൽ സി.ഐമാരായ ടി. ബിനുകുമാർ, ബി. ഗോപകുമാർ, എസ്.ഐ മാരായ ആർ. രതീഷ്കുമാർ, എസ്. ബിനോജ് എന്നിവർ ഉൾപ്പെടുന്നതാണ് അന്വേഷണസംഘം. പ്രതികൾ മുഴുവൻ പിടിയിലാകുന്നതോടെ ഇപ്പോൾ കേസ് എടുത്ത എട്ട് വകുപ്പുകൾ കൂടാതെ സുപ്രധാനമായ മറ്റ് വകുപ്പുകളും ചേർക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കണ്ണൂരിൽനിന്ന് പിടിയിലായവരെ ഇന്ന് കൊട്ടാരക്കരയിലും സംഭവസ്ഥലമായ പുത്തൂരിലും എത്തിക്കും. പുത്തൂർ, കൊട്ടാരക്കര, ശാസ്താംകോട്ട സ്റ്റേഷനുകളിലെ പൊലീസുകാർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.